പയ്യോളി: ഐ എ എസ് നേടണം, സ്വന്തം കാലിൽ നിൽക്കണം ജ്യോതികയുടെ സ്വപ്നം വളരെ വലുതായിരുന്നു. അറിയപ്പെടുന്ന ഗായികയാവണമെന്നായിരുന്നു ഗോപികയുടെ ആഗ്രഹം. കുരുന്നിലേ സ്വപ്നങ്ങൾ കരിഞ്ഞു പോയ കുഞ്ഞുങ്ങൾ നാടിൻ്റെ തീരാ വേദനയാവുകയാണ്. ഇരുവരും വിദ്യാലയങ്ങളുടെ അഭിമാനതാരങ്ങളുമായിരുന്നു.
ഗായികയും തിക്കോടിയൻ സ്മാരക ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനി ഗോപികയുടെയും, ഗായികയും അയനിക്കാട് അയ്യപ്പൻകാവ് യു പി സ്കൂൾ അഞ്ചാം ക്ലാസ് വിദ്യാർഥിനി ജ്യോതികയുടെയും, പിതാവ് സുമേഷിൻ്റെയും മരണവാർത്തയറിഞ്ഞ നാട് ഇനിയും ഞെട്ടലിൽ നിന്നും മുക്തമായിട്ടില്ല.
സംസ്ഥാന തല സ്കൂൾ കലോത്സവത്തിൽ കഴിഞ്ഞ രണ്ടു വർഷങ്ങളിലായി സംഘ ഗാനം മത്സത്തിൽ എ ഗ്രേഡ് കരസ്ഥമാക്കിയ ടീമിലെ അംഗമാണ് ഗോപിക. തിരുവാതിര, ലളിതഗാനം, നൃത്തം എന്നിവയിലും മികവ് തെളിയിച്ചിട്ടുണ്ട് ഗോപിക. അയ്യപ്പൻകാവ് യു പി സ്കൂൾ ഗായക സംഘത്തിലെ പ്രധാനിയാണ് ജ്യോതിക. സംസ്കൃത പദ്യം, സംഘഗാനം, മാപ്പിളപ്പാട്ട്, നൃത്തം തുടങ്ങിയവയാണ് ജ്യോതികയുടെ മേഖല.
വിവിധ കലാ മത്സരങ്ങളിൽ പങ്കെടുത്ത് നിരവധി സമ്മാനങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട് ഇരുവരും. നാട്ടിലെ പൊതുപരിപാടികളിലും റസിഡൻസ് അസോസിയേഷൻ പരിപാടികളിലും പാടാറുണ്ട്. പാഠ്യ – പാഠ്യേതര വിഷയങ്ങളിൽ മികച്ച നിലവാരം പുലർത്തുന്നവരാണ് ഇരുവിദ്യാർഥികളുമെന്നും അധ്യാപകർ പറഞ്ഞു.
നാല് വർഷം മുമ്പ് കോവിഡ് ബാധിച്ച് ഭാര്യ സ്വപ്ന മരിച്ചതോടെ സുമേഷ് മാനസികമായി തകർന്നിരുന്നതായി ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നു. കുട്ടികളുടെ മൃതദേഹത്തിനടുത്ത് സ്വപ്നയുടെ ഫോട്ടോയും, ഭാര്യയുടെ അടുത്തേക്ക് പോവുകയാണ്’ എന്ന കുറിപ്പും എഴുതി വെച്ചാണ് സുമേഷ് ജീവനൊടുക്കിയത്. ഗോപികയുടെയും ജ്യോതികയുടെയും മരണത്തിൽ അധ്യാപകരും സഹപാഠികളും നാട്ടുകാരും വിങ്ങിപ്പൊട്ടുകയാണ്.
പോസ്റ്റ്മോർട്ടം പൂർത്തിയാവുന്ന മൃതദേഹങ്ങൾ ഇന്ന് ഉച്ചയ്ക്കു ഒരു മണിയോടെ വള്ളിൽ വീട്ടിൽ എത്തിക്കും. തുടർന്ന് പൊതുദർശനത്തിന് ശേഷം 1.30 ഓടെ വീട്ടുവളപ്പിൽ സംസ്കരിക്കും എന്നാണ് വിവരം.
Discussion about this post