പയ്യോളി: പത്രപ്രവർത്തന രംഗത്ത് അഞ്ചര പതിറ്റാണ്ട് പിന്നിട്ട നന്തി നാരങ്ങോളി കുളത്തെ ഡൽമൻ സി എ റഹ്മാന് വാർത്താ ശേഖരണത്തിൽ പതിനെട്ടിൻ്റെ ആവേശമാണിന്നും. അഞ്ചു രൂപ പ്രതിഫലത്തിൽ തുടങ്ങിയ വാർത്തകളിലൂടെയുള്ള സഞ്ചാരത്തിനിടെ മാധ്യമ രംഗത്തെ അതിവേഗതയാർന്ന മാറ്റങ്ങൾക്ക് സാക്ഷിയാണിദ്ദേഹം. ഈയം ഉരുക്കി അച്ചുണ്ടാക്കി പത്രം അച്ചടിക്കുന്ന കാലം മുതൽ അത്യാധുനിക ടെക്നോളജി ഉപയോഗിച്ചുള്ള കാലം വരെയുള്ള വാർത്താ ജീവിതം.
1967ൽ ചന്ദ്രിക ദിന പത്രത്തിലാണ് സി എ റഹ്മാൻ തൻ്റെ വാർത്താ ജീവിതത്തിന് തുടക്കമിട്ടത്. മുസ്ലീം ലീഗിന്റെ സംഘടന പ്രവർത്തനത്തിലൂടെയാണ് പത്ര പ്രവർത്തന രംഗത്തേക്ക് കടക്കുന്നത്. അന്നത്തെ ചന്ദ്രികയുടെ എഡിറ്ററായ വി സി അബൂബക്കർ സാഹിബ് ആണ് ആദ്യമായി റിപ്പോർട്ടർക്കുള്ള കാർഡ് ഇദ്ദേഹത്തിന് നൽകുന്നത്.
കോടിക്കൽ ഞെട്ടിക്കര പാലത്തെ വഴി പ്രശ്നവുമായി ബന്ധപ്പെട്ട വാർത്തയാണ് ആദ്യമായി റിപ്പോർട്ട് ചെയ്തത്. ബ്ലാക്ക് ആൻ്റ് വൈറ്റ് ക്യാമറയിൽ ഫോട്ടോ എടുത്ത് കൊയിലാണ്ടിയിലെ സ്റ്റുഡിയോയിലെത്തിച്ച് ഫോട്ടോ പ്രിന്റ് എടുത്ത് കോഴിക്കോട്ടെ ചന്ദ്രിക ഓഫീസിൽ കൊണ്ട് പോയി കൊടുക്കുന്ന രീതിയായിരുന്നു അന്നത്തേത്.
ഫോട്ടോ പ്രിൻ്റ് എടുക്കാനായി മാത്രം ഒരു ദിവസമോ അതിൽ കൂടുതലോ താമസിക്കും. അരനൂറ്റാണ്ട് പിന്നിട്ട വാർത്താ ചരിത്രത്തിൽ തിക്കോടി, കടലൂർ, വൻമുഖം തുടങ്ങിയ പ്രദേശങ്ങളിലെ നിരവധി സാമൂഹ്യ -വികസന പ്രശ്നങ്ങൾ അധികൃതരുടെയും പൊതു സമൂഹത്തിൻ്റെയും ശ്രദ്ധയിൽ കൊണ്ടുവരാനും പരിഹാരമുണ്ടാക്കാനും
കഴിഞ്ഞു എന്നതിൽ ചാരിതാർഥ്യമുണ്ടെന്ന് റഹ്മാൻ പയ്യോളി വാർത്തകളോട് പറഞ്ഞു. പ്രതിഫലേച്ഛയിലല്ല, മറിച്ച് സാമൂഹ്യ പ്രതിബദ്ധതയാണെന്നുള്ള ബോധമാണ് വാർത്താ രംഗത്ത് തന്നെ സജീവമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു വെയ്ക്കുന്നു.
ചന്ദ്രികയ്ക്ക് വേണ്ടിയാണ് വാർത്താ ശേഖരണമെങ്കിലും വിവിധ അച്ചടി-ദൃശ്യ- ഓൺലൈൻ മാധ്യമങ്ങളും ഇദ്ദേഹത്തിൻ്റെ സേവനം ഉപയോഗിക്കാറുണ്ട്. ഓഫീസിലെ കസേരയിലിരുന്ന് വാർത്ത ശേഖരിക്കുന്ന സമീപകാല പ്രവണതകളിൽ നിന്ന് വ്യത്യസ്തമായി ഏതൊരു പ്രശ്നവും, അതൊരു ചരമമായാൽ പോലും നേരിട്ടു പോയി വാർത്തയെടുക്കുന്ന ‘വാർത്താ ശേഖരണ’ ശൈലിയാണ് സി എ റഹ്മാൻ പിന്തുടരുന്നത് എന്നത് ശ്രദ്ധേയമാണ്.
നാട്ടുകാർക്ക് സുപരിചിതനായ പത്രപ്രവർത്തകൻ എന്നതിനൊപ്പം പ്രദേശത്തെ അറിയപ്പെടുന്ന സാമൂഹ്യ-സന്നദ്ധ പ്രവർത്തകൻ കൂടിയാണ് റഹ്മാൻ. കടലൂരിലെ അർഹരായവർക്ക് പെൻഷനുകൾ, മറ്റ് സർക്കാർ സഹായങ്ങൾ, പ്രവാസികൾക്ക് നോർക്കയുടെ വിവിധ സഹായങ്ങൾ എന്നിവയൊക്കെ ലഭ്യമാക്കാൻ അദ്ദേഹം ചെയ്യുന്ന നിസ്വാർഥ പ്രവർത്തനങ്ങൾ ഏറെ പ്രശംസനീയമാണ്. ബഹ്റൈനിൽ ചന്ദ്രിക റീഡേഴ്സ് ഫോറം സ്ഥാപകനായും കെ എം സി സി ഭാരവാഹിയായും പ്രവർത്തിച്ചിട്ടുണ്ട്.
ചന്ദ്രിക ദിനപത്രത്തിൻ്റെ നന്തി ബസാർ റിപ്പോർട്ടർ ആയി 55 വർഷം പിന്നിടുന്ന ഡൽമൻ സി എ റഹ്മാനെ മുസ്ലിം യൂത്ത് ലീഗ് മൂടാടി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. ചന്ദ്രികയുടെ നവതി ആഘോഷ വേളയിലാണ് ആദരവ്. മുസ്ലിം ലീഗ് ദേശീയ അസി. സെക്രട്ടറി സി കെ സുബൈർ പരിപാടിയുടെ ഉദ്ഘാടനവും ആദരവും നിർവഹിച്ചു. പി കെ മുഹമ്മദലി അധ്യക്ഷത വഹിച്ചു. വി പി ഇബ്രാഹിം കുട്ടി, സി കെ അബൂബക്കർ, കെ കെ റിയാസ്, എടത്തിൽ റഷീദ്, വർദ് അബ്ദുറഹ്മാൻ, ജാഫർ നിലയെടുത്ത്, പി പി കരീം, അഷ്റഫ് ചിപ്പു, യു കെ ഹമീദ്, ഷറഫുദീൻ, പി കെ ഫായിസ്, അനസ് ആയടത്തിൽ, മർവ ഇബ്രാഹിം, കാട്ടിൽ അബൂബക്കർ, അക്ബർ പ്രസംഗിച്ചു. എ വി റിയാസ് സ്വാഗതവും അഷ്റഫ് നന്ദിയും പറഞ്ഞു.
Discussion about this post