പയ്യോളി: സ്വകാര്യ ചാനലിൻ്റെ നേതൃത്വത്തിൽ, ലോകസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പയ്യോളിയിൽ സംഘടിപ്പിച്ച പരിപാടി അലങ്കോലമായി. റിപ്പോർട്ടർ ചാനൽ സംഘടിപ്പിച്ച ‘കുരുക്ഷേത്രം’ പരിപാടിയാണ് ഒരു വിഭാഗം പ്രവർത്തകർ അലങ്കോലമാക്കിയത്. തുടർന്ന്, പരിപാടി നിർത്തിവെച്ചു. ബുധനാഴ്ച രാത്രി 8 മണിയോടെ പയ്യോളി ബസ്സ് സ്റ്റാൻ്റിലാണ് സംഭവം.
ബുധനാഴ്ച 7 മണിയോടെ ആരംഭിച്ച കുരുക്ഷേത്രം പരിപാടി ചോദ്യങ്ങളും ഉത്തരങ്ങളുമായി മൂന്നാം ഘട്ടത്തിലേക്ക് മുന്നേറവേയാണ് തടസ്സപ്പെട്ടത്. നേരത്തേ, പാനലിൽ ഉണ്ടായിരുന്ന കോൺഗ്രസ് പ്രതിനിധി രാഹുൽ മാങ്കൂട്ടത്തിൽ ആയിരുന്നു. ഇദ്ദേഹം താമസിച്ചതിനെ തുടർന്ന്, മറ്റൊരാളെ ഉൾപ്പെടുത്തി പരിപാടി തുടർന്നു. ഇതിനിടെ, കുരുക്ഷേത്രം മൂന്നാം ഘട്ടത്തിലേക്ക് കടക്കുന്ന സമയത്താണ് രാഹുൽ സ്ഥലത്തെത്തിയത്.
ഇതോടെ, അവതാരകനായ അരുൺകുമാർ രാഹുലിനെ സ്വാഗതം ചെയ്യുകയും സംസാരിക്കുന്നതിന് അവസരം നൽകുകയുമായിരുന്നു. രാഹുൽ സംസാരം തുടരുന്നതിനിടെ, കൂടുതൽ സമയം അനുവദിക്കുന്നു എന്നാരോപിച്ച് തടിച്ചുകൂടിയ പ്രവർത്തകരിൽ ചിലർ ബഹളം ആരംഭിച്ചു. രാഹുൽ സംസാരം തുടരുന്നതിനിടെ, വേദിയിലേക്ക് ബഹളം വെച്ച് ഇരച്ചു കയറിയ ഇവർ പരിപാടി അലങ്കോലമാക്കി തടസ്സപ്പെടുത്തുകയായിരുന്നു. ഒടുവിൽ സംഘാടകർ പരിപാടി നിർത്തി സ്ഥലം വിട്ടു. തുടർന്ന് പയ്യോളി പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രിച്ചു.
Discussion about this post