പയ്യോളി: കനത്ത മഴയിൽ വീടിനോട് ചേർന്ന കുളിമുറിയും കിണറും ഒന്നിച്ചു മണ്ണിനടിയിലേക്ക് താഴ്ന്നു. മൂരാട് ഓയിൽ മില്ലിന് സമീപം കിളരിയിൽ കുഞ്ഞപ്പയുടെ വീടിനോട് ചേർന്ന കുളിമുറിയും കിണറുമാണ് ഭൂമിക്കടിയിലേക്ക് താഴ്ന്നു പോയത്. ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു. ഇന്ന് പുലർച്ചെ 5 ഓടെയാണ് സംഭവം വീട്ടുകാരുടെ ശ്രദ്ധയിൽ പെട്ടത്.
ക്ഷേത്രത്തിലേക്ക് പോകുന്നതിനായി പുലർച്ചെ അഞ്ചോടെ എഴുന്നേറ്റ് കുളിക്കുന്നതിനായി കുളിമുറിയിലേക്ക് വരുമ്പോഴാണ് കുളിമുറിയും കിണറും നിന്നിടത്ത് വൻ ഗർത്തം കാണപ്പെട്ടത്. കുളിമുറിയുടെ മുകളിലെ കോൺക്രീറ്റ് സ്ലാബ് മാത്രമാണ് പുറത്ത് കാണാനുള്ളത്.
ഇവിടെ വൻ ഗർത്തം രൂപപ്പെട്ടത് വീടിന് ഭീഷണിയാവുമെന്ന് ആശങ്കയുണ്ട്. വീട്ടിലേക്കുള്ള കുടിവെള്ള സ്രോതസ്സാണ് ഇതോടെ ഇല്ലാതായത്.പുലർച്ചെ 3 ഓടെ പെയ്ത കനത്ത മഴയിലാവാം കിണറും കുളിമുറിയും ഇടിഞ്ഞുതാഴ്ന്നതെന്നാണ് കരുതുന്നത്. അഞ്ച് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി കുഞ്ഞപ്പ പറഞ്ഞു.




































Discussion about this post