“വർഷാവർഷം എന്റെ മംഗല്യത്തിന് കൊല്ലം കൂടി വന്ന പൈതങ്ങൾക്ക് യാതൊരു വിഘ്നവും വരുത്താതെ പ്രകാരത്തിങ്കൽ കാത്തോളാൻ, ഞാനും എന്റെയാ മായാ സ്വരൂപിയും പരിവാരങ്ങളും നിഴല്, കൂടെയുണ്ടാവും.. ന്താ…. പോരേ…?”
ഭയഭക്തി ബഹുമാനങ്ങളോടെ നിൽക്കുന്നവരിലേക്ക് ചോദ്യമെറിഞ്ഞ് തെയ്യം തൻ്റെ ഭക്തരിൽ അനുഗ്രഹം ചൊരിഞ്ഞു. ഭക്തർക്ക് കണ്ണും മനസ്സും നിറഞ്ഞു. ഇനിയൊരു വർഷത്തേക്ക് അവർക്ക് അതു മതി, കഷ്ടപ്പാടുകളുണ്ടെങ്കിലും അതു മറക്കാൻ, ആത്മവിശ്വാസത്തോടെ ജീവിക്കാൻ…
മണിക്കൂറുകൾ നീണ്ട മുഖത്തെഴുത്തും കഴിഞ്ഞ് തോറ്റമൊപ്പിക്കുന്ന തോളിലെ ചെണ്ടയാലെ ഒറ്റക്കോൽ വാദ്യക്കാരൻ ആ കോലധാരിയുടെ ബാല്യം മുതലുള്ള കഥകൾ തോറ്റംപാട്ടുകളായി വിവരിക്കുമ്പോൾ, വർണനകളിൽ ജീവിതാവസാനമാകുമ്പോഴേയ്ക്ക് ഒരു കണ്ണാടി നോട്ടത്തിലൂടെ ഉറഞ്ഞു തുള്ളുകയായി…
പിന്നെ ഭക്ത വാത്സല്യം. ഭയഭക്തിയോടെ കൈകൂപ്പി നിൽക്കുന്ന ആബാലവൃദ്ധത്തിനിടയിൽ നിന്ന് തിരഞ്ഞുപിടിച്ച് വല്ല്യമ്മയുടെ നെറുകയിൽ കൈവെച്ച് ചേർത്തു പിടിച്ച് ക്ഷേത്ര തിരുമുറ്റത്ത് തടിച്ചുകൂടിയ ആൾക്കൂട്ടത്തിനെ സാക്ഷി നിർത്തി കോലധാരി പറഞ്ഞു തുടങ്ങുകയായി…
“വർഷാവർഷം എന്റെ മംഗല്യത്തിന് കൊല്ലം കൂടി വന്ന പൈതങ്ങൾക്ക് യാതൊരു വിഘ്നവും വരുത്താതെ പ്രകാരത്തിങ്കൽ കാത്തോളാൻ ഞാനും എന്റെയാ മായാ സ്വരൂപിയും പരിവാരങ്ങളും നിഴല്, കൂടെയുണ്ടാവും.. ന്താ…. പോരെ”
എല്ലാം കേട്ടു കഴിയുമ്പോഴേക്കും വല്ല്യമ്മയുടെ കണ്ണ് സന്തോഷം കൊണ്ട് നിറഞ്ഞിട്ടുണ്ടാവും.
നവംബർ മാസം തുടങ്ങി മെയ് അവസാനം വരെയാണ് ഒരു തെയ്യക്കാലം. ഇന്നത്, വർഷത്തെ എല്ലാ മാസങ്ങളിലും എല്ലാ ആഴ്ചകളിലും ചില ക്ഷേത്രങ്ങളിൽ നേർച്ചതെയ്യങ്ങൾ കെട്ടിയാടുന്നത് പതിവായിട്ടുണ്ട്.
കുത്തുവിളക്ക് ഒരു കയ്യിൽ താങ്ങിപ്പിടിച്ച്, മറുകൈ കോലധാരിയുടെ കയ്യിൽ കോർത്തു പിടിച്ച്, കാൽ ചിലമ്പുകൾ കിലുക്കി, ചെമ്പട്ടണിഞ്ഞ്, ആയുധങ്ങൾ അന്തരീക്ഷത്തിൽ ചുഴറ്റി, കെട്ടിയാടാൻ നേരമായി.
മഞ്ഞളും ചന്ദനവും കർപ്പൂരവും ഭസ്മവും കളഭവും ഭണ്ഡാരപ്പെട്ടിക്കരിൽ മാറി മാറി ശ്വസിച്ച് ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ ഭക്ത്യാദരപൂർവ്വം കൈകൂപ്പി കേട്ടു നിൽക്കും,
മറ്റുഭക്തജനങ്ങളും. കടത്തനാട്ടിലും കുറുമ്പ്രനാട്ടിലും ഉത്സവം കൊടിയേറിയാൽ പിന്നെ ആഹ്ലാദത്തിന്റെ ദിനങ്ങളാണ്.
ദൂരെ എവിടെനിന്നോ ചെണ്ടവാദ്യത്തിന്റെ ഇരമ്പൽ കേൾക്കാം… ആ മധുരിത താളം അടുത്തടുത്ത് വരുന്നതായി തോന്നിയിരുന്നു… അല്ല തോന്നലല്ല, സത്യമാണ്… റോഡിലൂടെ ക്ഷേത്രത്തിലേക്കുള്ള ‘വരവാ’ണ്…. അമ്പല കൊടികളും പൂക്കുന്തങ്ങളുമേന്തി, അവരത് വാനിൽ പാറി പറപ്പിക്കുന്നുമുണ്ട്, വേഷപ്രച്ഛന്നരായവർ കാണികളെ ത്രസിപ്പിക്കുന്നുണ്ട്..!
പ്രായഭേദമന്യേ ഇളനീർക്കുലകൾ തോളിലേറ്റിയവരും ചുവടു വയ്ക്കുന്നുണ്ട്.
അവരെ പ്രോത്സാഹിപ്പിക്കാൻ ശരീരം മറന്ന് ചെണ്ടമേളത്തിന്റെ താളത്തിൽ ചുവട് വയ്ക്കുന്ന മറ്റു ചിലരുമുണ്ട്, അവരിലാണ് റോഡിന് ഇരുവശത്തും ഓടിക്കൂടിയവരുടെ മിഴികൾ. ചെണ്ടവാദ്യക്കാർ അവരുടെ ആവേശം കെടാതെ നോക്കുന്നുണ്ട്… അങ്ങനെ നാടിന്റെ നാനാ കോണുകളിൽ നിന്നും വിവിധ തരം വരവുകൾ സന്ധ്യയോടെ ക്ഷേത്രാങ്കണത്തിലേക്ക് പ്രവേശിക്കുന്നതോടെ, അവരെ സ്വീകരിക്കാനെത്തുന്ന മറ്റ് ചെണ്ടമേളക്കാരുടെയും ഇലത്താളക്കാരുടെയും മേളവും ക്ഷേത്രത്തിലെ അനൗൺസ്മെൻ്റുമൊക്കെ ഉത്സവപ്പറമ്പിനെ ശബ്ദമുഖരിതമാക്കുകയാണ്.
ഇനി രാവേറെ ചെല്ലും വരെ ചെണ്ടമേളക്കാരുടെ കാതടപ്പിക്കുന്ന മത്സരം. തോറ്റംപാട്ടിന്റെ ഈരടികൾ. ചെമ്പട്ടിന്റെ പുതുമണം. കാൽചിലമ്പിന്റെ താളം, കോമരവും കോലധാരിയും ദൈവ പരിവേഷമുള്ള മറ്റ് കെട്ടിയാട്ടക്കാരുടെയും കണ്ണുകളിലെ രൗദ്രത…! കെട്ടിയാട്ടക്കാരൻ്റെ വൈഭവം തെളിയിക്കുന്ന മെയ് വഴക്കങ്ങൾ, അനുഗ്രഹങ്ങൾ.
തിറയാട്ടത്തിന്റെ, ഉത്സവാഘോഷത്തിന്റെ ദിനങ്ങൾ, ശബ്ദമുഖരിതമായ അന്തരീക്ഷം. എല്ലാ അതിർവരമ്പുകളും മറന്ന് ജനങ്ങൾ കൈകോർത്തു ആഹ്ലാദിക്കുന്ന കാലം.
ഉത്സവപ്പറമ്പിൽ ചന്തക്കാരുടെ, ബലൂണിന്റെയും പീപ്പിയുടെയും ശബ്ദമുയർത്തി കച്ചവട തന്ത്രമൊരുക്കുമ്പോൾ അതിനായ് കുട്ടികളുടെ വാവിട്ട് കരച്ചിലൊക്കെ ഇന്നുമുണ്ട് കാതുകളിൽ..!
മധുര നാരങ്ങയുടേയും നിലക്കടലയുടേയും സുഗന്ധം.
കുത്തുവിളക്കിന്റെ കത്തിക്കരിഞ്ഞ തിരിയുടെ മണവും പാലപ്പൂവിന്റെ സുഗന്ധവും എരഞ്ഞിയുടെ സൗരഭവും, കുരുത്തോലകളുടെ സൗന്ദര്യവും മുറ്റി നിൽക്കുന്ന അന്തരീക്ഷം..!
ക്ഷേത്ര മുറ്റത്ത് ചടങ്ങുകൾക്ക് വിഘ്നം വരാതിരിക്കാൻ കഴകക്കാരുടെ നെട്ടോട്ടം. പിന്നെ വെള്ളാട്ടങ്ങളുടെ, തിറയാട്ടങ്ങളുടെ മണിക്കൂറുകൾ. ചടുലമായ ചെണ്ടയുടെ ശബ്ദവും തോറ്റംപാട്ടിൻ്റെ ഈണവും മുറുകുന്ന നിമിഷം. കോലധാരിയുടെ മാറി മാറി വരുന്ന രൗദ്രഭാവങ്ങൾ ആരിലുമൊന്നു ഭീതിയുണർത്തും.
ഇടക്കെപ്പോഴോ, ആവേശം വിതറി, വ്യത്യസ്ത ചുവട് വയ്പുകളുമായി ആരെയും, ഉറഞ്ഞ് തുള്ളാൻ പ്രേരണയേകുന്ന താളമേളങ്ങളോടെയുള്ള, യുവതയുടെ പൂക്കലശം വരവുകൾ.
ചില തിറകൾ കാണാൻ ക്ഷേത്ര മുറ്റത്ത് ജനനിബിഡത തന്നെയാണ്. ഉത്സവം കഴിഞ്ഞ് വീട്ടിലെത്തിയാലും കേട്ടാസ്വദിച്ച ചെണ്ടമേളത്തിന്റെ പ്രതിധ്വനി കാതുകളിൽ മുഴങ്ങിക്കൊണ്ടിരിക്കുന്ന പ്രതീതി. അത്ര കണ്ട് ആ ചടങ്ങിനോട് ഇണങ്ങിയിരിക്കുന്നു നമ്മൾ.
പലപ്പോഴും തോന്നിപ്പോവാറുണ്ട് എല്ലാ അഭിപ്രായ വ്യത്യാസങ്ങളും പിണക്കങ്ങളും മറന്ന് ഒന്നിക്കാനുള്ള വേദിയാണ് ഇത്തരം ഉത്സവാഘോഷങ്ങളെന്ന് …!
യോജിപ്പിന്റെ, അകമഴിഞ്ഞ സഹായത്തിന്റെ,
ഒത്തുചേരലിന്റെ, മഹാ വേദികളാവട്ടെ ഓരോ ഉത്സവാഘോഷങ്ങളും….
Discussion about this post