മസ്കത്ത്: ഫെബ്രുവരി 28 ന് ആരംഭിച്ച പ്രാദേശിക സംഘർഷങ്ങളെത്തുടർന്ന് തടസ്സപ്പെട്ട ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകൾ ഒമാൻ ഭാഗികമായി പുനരാരംഭിക്കുന്നു. ഏപ്രിൽ 18 മുതൽ ദുബൈ, ബഹ്‌റൈൻ, ഖസബ് എന്നിവിടങ്ങളിലേക്ക് സർവീസുകൾ തുടങ്ങുമെന്ന് ഒമാൻ എയർ അറിയിച്ചു.
ബജറ്റ് എയർലൈനായ സലാം എയർ ഏപ്രിൽ 20 മുതൽ ഷാർജയിലേക്കുള്ള വിമാനങ്ങൾ പുനരാരംഭിക്കും. സിറിയം ഏവിയേഷൻ അനലിറ്റിക്കൽ കമ്പനിയുടെ കണക്കനുസരിച്ച്, ഫെബ്രുവരി 28 നും മാർച്ച് 11 നും ഇടയിൽ ഏകദേശം 50 ലക്ഷം യാത്രക്കാരെയാണ് വിമാനം റദ്ദാക്കിയത് ബാധിച്ചത്. പശ്ചിമേഷ്യയിൽ നിന്നും പുറത്തേക്കുമുള്ള വിമാന സർവീസുകളെയാണ് ഇത് പ്രധാനമായും ബാധിച്ചത്.
മാർച്ച് പകുതിയോടെ വിമാനങ്ങൾ റദ്ദാക്കുന്ന എണ്ണത്തിൽ കുറവുണ്ടായിട്ടുണ്ട്. റദ്ദാക്കൽ നിരക്ക് 20-30 ശതമാനത്തിലേക്ക് താഴ്ന്നത് വ്യോമയാന മേഖല തിരിച്ചുവരവിന്റെ പാതയിലാണെന്നതിന്റെ സൂചനയാണ്. യുദ്ധസാഹചര്യങ്ങൾ ശാന്തമാകുന്നതോടെ വരും ദിവസങ്ങളിൽ കൂടുതൽ നഗരങ്ങളിലേക്ക് സർവീസുകൾ ആരംഭിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.


































Discussion about this post