പയ്യോളി: അടച്ചിട്ട വീട്ടിൽ വാതിൽ പൂട്ട് തകർത്ത് അകത്ത് കടന്ന് മോഷണം. അയനിക്കാട് പോസ്റ്റ് ഓഫീസിന് സമീപം നടേമ്മൽ ആസ്യ വില്ലയിൽ ഖദീജയുടെ വീട്ടിലാണ് മോഷണം നടന്നത്. ഇന്ന് പുലർച്ചെ രണ്ടോടെയാണ് സംഭവം.
കഴിഞ്ഞ മൂന്നു ദിവസങ്ങളായി ഖദീജ ബന്ധുവീട്ടിൽ താമസിക്കാൻ പോയതായിരുന്നു. ഇക്കാര്യം മനസ്സിലാക്കിയെത്തിയ മോഷ്ടാവ് മുൻ ഭാഗത്തെ വാതിൽ പൂട്ട് തകർത്താണ് അകത്ത് കടന്നത്. അലമാരയും മറ്റും തുറന്ന് വസ്ത്രങ്ങളും മറ്റും വാരിവലിച്ച് പുറത്തിട്ടു.
ഇതിനിടെ, പുലർച്ചെ രണ്ടു മണിയോടെ, നായയുടെ നിർത്താതെയുള്ള കുര കേട്ട് പൊതുപ്രവർത്തകരായ നടേമ്മൽ ആനന്ദനും സഹോദരൻ അനൂപും ഉണരുകയും ആളില്ലാത്ത വീട്ടിൽ മങ്ങിയ വെളിച്ചം കണ്ടതിനെ തുടർന്ന് അയൽവാസികളെ കൂടി വിളിച്ചുണർത്തി വീട് വളഞ്ഞ് പയ്യോളി പോലീസിനെ വിളിച്ചു വരുത്തുകയുമായിരുന്നു. പക്ഷെ, അപ്പോഴേക്കും മോഷ്ടാവ് രക്ഷപ്പെട്ടിരുന്നു.
പോലീസെത്തി നടത്തിയ പരിശോധനയിൽ അലമാര തകർത്ത് അകത്തുണ്ടായിരുന്ന പണം നഷ്ടപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്. അതേ സമയം, എന്തൊക്കെ നഷ്ടപ്പെട്ടിട്ടുണ്ടെന്നുള്ളത് വ്യക്തമായിട്ടില്ല.
പ്രദേശത്ത്, രണ്ടാഴ്ച്ചയ്ക്കുള്ളിൽ മൂന്നാമത്തെ വീട്ടിലാണ് മോഷണം നടക്കുന്നത്. തൊട്ടടുത്തുള്ള ആൾ താമസമില്ലാത്ത മറ്റ് രണ്ടു വീടുകളിലാണ് അന്ന് കള്ളൻ കയറിയത്. പ്രദേശത്ത് പരമ്പരയായി നടക്കുന്ന മോഷണങ്ങൾ നാട്ടുകാരെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. പോലീസിൻ്റെ കർക്കശമായ നടപടി ഇക്കാര്യത്തിലുണ്ടാവണമെന്നാണ് ആവശ്യം.


































Discussion about this post