വടകര: ആയഞ്ചേരിയിൽ പതിനാറുകാരൻ കുളത്തിൽ മുങ്ങി മരിച്ചു. കാക്കുനി തുലറ്റുന്നട സ്വദേശിയായ ഹേമന്ത് (16) ആണ് മുങ്ങി മരിച്ചത്. ഇന്ന് രാവിലെ ഏഴോടെയാണ് സംഭവം.
വിഷു ആഘോഷത്തിനിടെ ക്ഷേത്രത്തിൽ കണിയൊരുക്കിയ ശേഷം കുളത്തിൽ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം. നീന്താനറിയാത്ത ഹേമന്ത് കുളത്തിൽ ഉണ്ടായിരുന്ന, നീന്താനായി ഉപയോഗിക്കുന്ന ‘തൊണ്ടര’ ഇട്ട് ഇറങ്ങിയതായിരുന്നു. തൊണ്ടര നീങ്ങിപോയതോടെ കുട്ടി വെള്ളത്തിൽ താഴ്ന്നു പോകുകയായിരുന്നു. കുളത്തിൽ കുളിക്കുകയായിരുന്ന മറ്റുള്ളവർ ചേർന്നു ഹേമന്തിനെ പുറത്തെടുക്കാൻ ശ്രമം നടത്തിയെങ്കിലും കഴിഞ്ഞില്ല.
വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ വടകര അഗ്നി രക്ഷാ നിലയത്തിലെ സേനാംഗങ്ങളായ സ്റ്റേഷൻ ഓഫീസർ വാസത്ത് ചെയച്ചൻകണ്ടി, എം ടി റാഷിദ്, മുനീർ അബ്ദുല്ല എന്നിവർ 4 മീറ്ററോളം ആഴമുള്ള കുളത്തിൽ മുങ്ങി ഹേമന്തിനെ പുറത്തെടുത്തു. പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം ആയഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. പിതാവ്: പാറക്ക് താഴെ ബാബു. മാതാവ് പ്രേമ. സഹോദരി ശ്രീദിയ.
രക്ഷാപ്രവർത്തനങ്ങളിൽ സീനിയർ ഫയർ ഫയർ ആൻ്റ് റെസ്ക്യൂ ഓഫീസർമാരായ ഒ അനീഷ്, ആർ ദീപക്, ഫയർ ആൻ്റ് റെസ്ക്യൂ ഓഫീസർമാരായ റിജീഷ്കുമാർ, പി എം സഹീർ, ജയകൃഷ്ണൻ, ഷാജൻ കെ ദാസ്, ഫയർ ആൻ്റ് റെസ്ക്യൂ ഓഫീസർ (ഡ്രൈവർ) പി കെ ജൈസൽ, ഹോം ഗാർഡ് രതീഷ് എന്നിവരും പങ്കാളികളായി.







































Discussion about this post