വാഷിങ്ടണ്‍ : യു എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഉള്‍പ്പടെയുള്ള യു എസിലെ പ്രമുഖര്‍ പങ്കെടുത്ത ഹില്‍ട്ടണില്‍ നടന്ന ഡിന്നറിനിടെയാണ് വെടിവെപ്പുണ്ടായത്. ശനിയാഴ്ച രാത്രിയാണ് സംഭവം. വൈറ്റ് ഹൗസ് കറസ്‌പോണ്ടേഴ്‌സിന്റെ വാര്‍ഷിക ഡിന്നറിനിടെയാണ് വെടിയൊച്ചകള്‍ കേട്ടത്. ട്രംപ് ചടങ്ങില്‍ പങ്കെടുക്കുന്നതിനിടെയാണ് സംഭവം.
ട്രംപും അതിഥികളും ഇരുന്നിരുന്ന ബാല്‍റൂമിന് പുറത്താണ് വെടിവെപ്പുണ്ടായത്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. ആയുധാരി പിടിയിലായതായി റിപ്പോര്‍ട്ടുണ്ട്. യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സും ചടങ്ങില്‍ പങ്കെടുത്തിരുന്നു.
പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത്, സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ എന്നിവരും ട്രംപ് ഭരണകൂടത്തിലെ മറ്റ് നിരവധി നേതാക്കളും ചടങ്ങില്‍ പങ്കെടുത്തിരുന്നു. അതേമസമയം, സമയമാറ്റത്തോടെ ചടങ്ങ് നടക്കുമെന്നും ട്രംപ് വൈകാതെ മാധ്യമങ്ങളെ കാണുമെന്നും റിപ്പോര്‍ട്ടുണ്ട്. സാധാരണയായി അത്താഴവിരുന്നുകള്‍ നടക്കുന്ന ഹില്‍ട്ടണ്‍ ഹോട്ടലില്‍ വലിയ സുരക്ഷാവീഴ്ചയുണ്ടായെന്നാണ് സീക്രട്ട് സര്‍വീസിന്റെ പ്രാഥമിക വിലയിരുത്തല്‍.
സംഭവത്തിന് പിന്നാലെ ട്രൂത്ത് സോഷ്യല്‍ പോസ്റ്റുമായി ട്രംപ് രംഗത്തെത്തി. യു എസ് സീക്രട്ട് സര്‍വീസിനെ അഭിനന്ദിച്ചായിരുന്നു പോസ്റ്റ്. യു എസിലെ നിയമപരിപാലന സംവിധാനം മികച്ച പ്രവര്‍ത്തനമാണ് നടത്തിയതെന്നും അവരെ അഭിനന്ദിക്കുകയാണെന്നും പ്രസിഡന്റ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. ഫസ്റ്റ് ലേഡി ഉള്‍പ്പടെ ആര്‍ക്കും സംഭവത്തില്‍ പരിക്കേറ്റിട്ടില്ലെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.



































Discussion about this post