പയ്യോളി: ശുചിത്വ പരിശോധനയിൽ മാനദണ്ഡങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്ക് നോട്ടീസും പിഴയും.
ഇരിങ്ങൽ കുടുംബാരോഗ്യ കേന്ദ്രം പൊതുജനാരോഗ്യ വിഭാഗത്തിൻ്റെ നേതൃത്വത്തിൽ കോട്ടക്കൽ, കൊളാവിപാലം, തച്ചൻകുന്ന്, തുറശ്ശേരിക്കടവ്, കീഴൂർ എന്നിവിടങ്ങളിൽ നടത്തിയ ആരോഗ്യ -ശുചിത്വ പരിശോധനയിലാണ് നടപടി.
ഭക്ഷണസാധനങ്ങളുടെ നിർമ്മാണം, പ്രദർശനം, വിൽപ്പന എന്നിവ നടത്തുന്ന സ്ഥാപനങ്ങളിലും, ചിക്കൻ സ്‌റ്റാളുകൾ, മത്സ്യ മാർക്കറ്റുകൾ, ഇതര സംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലങ്ങൾ എന്നിവിടങ്ങളിലുമാണ് പരിശോധന നടത്തിയത്. മലിനജലം കൃത്യമായി സംസ്കരിക്കാത്തതിനും, ശുചിത്വം പാലിക്കാത്തതിനും തച്ചൻ കുന്നിലെ സംസം റസ്റ്റോറൻ്റിന് നോട്ടീസ് നൽകി. ഭക്ഷണ- കുടിവെള്ള ശുചിത്വം ഉറപ്പുവരുത്തുവാൻ നിർദ്ദേശിച്ചു. അറവുമാലിന്യങ്ങൾ കൃത്യമായി സംസ്കരിക്കാതെ പുറന്തള്ളുന്ന ചിക്കൻസ്റ്റാൾ ഉടമകൾക്കും, പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങൾ പുറത്തു കൂട്ടിയിട്ട് കൊതുകുകൾ പെരുകുന്ന സാഹചര്യം സൃഷ്ടിച്ചതിനും വിവിധ സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി.
കേന്ദ്ര പുകയില നിയന്ത്രണ നിയമം പാലിക്കാത്ത സ്ഥാപനങ്ങളിൽ നിന്ന് കോട്പ നിയമം – 2003 പ്രകാരം 1600 രൂപ പിഴയീടാക്കി. കഠിനമായ വെയിലിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ആവശ്യമായ സുരക്ഷാ നിർദ്ദേശങ്ങൾ നൽകി. ഉത്സവങ്ങളിലും ആഘോഷ വേളകളിലും വിതരണം ചെയ്യുന്ന കുടിവെള്ളം ഗുണനിലവാരം ഉറപ്പു വരുത്തണമെന്നും, ഹോട്ടലുകളും, കൂൾബാറുകളും, തട്ടുകടകളും കുടിവെള്ള പരിശോധന നടത്തണമെന്നും, ഹെൽത്ത് കാർഡ് ഇല്ലാത്തവർ ഭക്ഷണ സാധനങ്ങൾ കൈകാര്യം ചെയ്യരുതെന്നും ആരോഗ്യവകുപ്പിന്റെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും, പകർച്ചവ്യാധികൾ ശ്രദ്ധയിൽപ്പെട്ടാൽ ആരോഗ്യ പ്രവർത്തകരെ വിവരം അറിയിക്കണമെന്നും ലോക്കൽ പബ്ലിക് ഹെൽത്ത് ഓഫീസർ ഡോ. എസ് സുനിത അറിയിച്ചു. പരിശോധനയ്ക്ക് ഹെൽത്ത് ഇൻസ്പെക്ടർ കെ ജയരാജ് നേതൃത്വം നൽകി. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ കെ ഫാത്തിമ, പി കെ സാദത്ത്, ടി കെ സുബീഷ്, പി എം ആതിര, കെ ടി നസ്‌റിൻ എന്നിവർ പങ്കെടുത്തു.



































Discussion about this post