തിരുവനന്തപുരം : അന്താരാഷ്ട്ര യോഗാ ദിനാഘോഷവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ വിവിധ സർക്കാർ വകുപ്പ് മേധാവികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ നേരിട്ട് വിളിച്ചുചേർത്തത് വൻ വിവാദത്തിലേക്ക്. ഭരണഘടനാ കീഴ്‌വഴക്കങ്ങളുടെ ലംഘനമാണ് ഗവർണറുടെ ഭാഗത്തുനിന്നും ഉണ്ടായതെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന സർക്കാർ ലോക്ഭവന് രേഖാമൂലം കടുത്ത വിയോജിപ്പ് അറിയിച്ചു. ഇത്തരം നടപടികൾ ഭാവിയിൽ ആവർത്തിക്കരുതെന്ന് ചീഫ് സെക്രട്ടറി വഴി അയച്ച കത്തിൽ സർക്കാർ ഗവർണർക്ക് കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ജൂൺ 16-ന് ലോക്ഭവനിൽ വെച്ചായിരുന്നു വിവാദത്തിന് ആസ്പദമായ യോഗം നടന്നത്. യോഗാദിനാഘോഷങ്ങളുടെ ഒരുക്കങ്ങൾ വിലയിരുത്താൻ ഗവർണർ വിളിച്ചുചേർത്ത യോഗത്തിൽ വിവിധ സർക്കാർ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, സർവകലാശാല വൈസ് ചാൻസലർമാർ, നാഷണൽ ഹെൽത്ത് മിഷൻ സംസ്ഥാന മേധാവി തുടങ്ങിയവർ പങ്കെടുത്തു. കൂടാതെ, യോഗാദിനവുമായി ബന്ധപ്പെട്ട് കോളേജുകളിലും സർവകലാശാലകളിലും പ്രത്യേക സർക്കുലർ പുറപ്പെടുവിക്കാൻ ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ബി. അശോകിന് ഗവർണർ നേരിട്ട് നിർദ്ദേശം നൽകുകയും ചെയ്തു.
ഭരണഘടനാ ലംഘനമെന്ന് മുഖ്യമന്ത്രി; മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്ന് ഓഫീസ്
സർക്കാർ വകുപ്പുകളുടെ യോഗങ്ങളും അവലോകനങ്ങളും വിളിച്ചുചേർക്കുന്നത് പൂർണ്ണമായും തിരഞ്ഞെടുക്കപ്പെട്ട സർക്കാരിന്റെ എക്സിക്യൂട്ടീവ് അധികാരത്തിൽപ്പെട്ട കാര്യമാണെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ വ്യക്തമാക്കി. ഗവർണറുടെ നടപടി ഭരണഘടനാപരമായ പരിധികൾ ലംഘിക്കുന്നതാണെന്നും ഭാവിയിൽ ഇത്തരം കാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ പുലർത്തണമെന്നും സർക്കാർ ആവശ്യപ്പെട്ടു. ഗവർണർ ഇത്തരമൊരു യോഗം വിളിച്ച വിവരം മാധ്യമങ്ങളിലൂടെ മാത്രമാണ് സർക്കാർ അറിഞ്ഞതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് സ്ഥിരീകരിച്ചു.
“വകുപ്പുകളുടെ പ്രത്യേക യോഗം എന്ന നിലയിലല്ല ഉദ്യോഗസ്ഥരെ വിളിച്ചതെന്നും, യോഗാദിനവുമായി ബന്ധപ്പെട്ട ചില ആശയവിനിമയങ്ങൾ നടത്തുക മാത്രമാണ് ചെയ്തതെന്നുമാണ് ഗവർണറുടെ സെക്രട്ടറി സർക്കാരിന് നൽകിയ വിശദീകരണം.”
ഗവർണറുടെ നടപടി ഭരണഘടനാ വിരുദ്ധം: പ്രതിപക്ഷ നേതാവ്
ഗവർണറുടെ നടപടിക്കെതിരെ കടുത്ത വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയനും രംഗത്തെത്തി. ഗവർണർ നേരിട്ട് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചത് ഭരണഘടനാ കീഴ്‌വഴക്കങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ഗവർണർ വകുപ്പുകളുടെ യോഗം വിളിച്ച് ഭരണപരമായ കാര്യങ്ങളിൽ ഇടപെടുന്നതെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. ഗവർണറുടെ ഇത്തരം നീക്കങ്ങൾ സംസ്ഥാനത്തിന്റെ അന്തസ്സിനെത്തന്നെ ചോദ്യം ചെയ്യുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.





































Discussion about this post