തിരുവനന്തപുരം: ആരോഗ്യ വകുപ്പ് ഡയറക്ടർ ചുമതല ഏറ്റെടുക്കാൻ ഡോ. കെ.ജെ റീന എത്തിയതോടെ ഡിഎച്ച്എസ് ഓഫീസിൽ നാടകീയ രംഗങ്ങൾ. ആരോഗ്യവകുപ്പ് ഡയറക്ടറുടെ താൽക്കാലിക ചുമതലയുള്ള ഡോ വി. മീനാക്ഷി ചുമതല കൈമാറാൻ തയ്യാറായില്ല. സ്ഥലംമാറ്റ ഉത്തരവ് സ്റ്റേ ചെയ്ത അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ നടപടിക്ക് പിന്നാലെയാണ് റീന ഓഫീസിലെത്തിയത്.
കോടതി ഉത്തരവിന്‍റെ പകർപ്പുമായി എത്തിയെങ്കിലും ഡോ. മീനാക്ഷി കസേരയിൽ നിന്ന് മാറുന്നില്ല. കഴിഞ്ഞ ആഴ്ചയാണ് ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ കെ.ജെ റീനയെ മാറ്റിയത്. പകരം ഡോ. വി.മീനാക്ഷിക്ക് ചുമതല നൽകുകയായിരുന്നു. ഡോ. റീനയെ എറണാകുളം പബ്ലിക് ഹെൽത്ത് ലബോറട്ടറി ഡയറക്ടറായും നിയമിക്കുകയും ചെയ്തു. നിലവിലെ അഡീഷണൽ (ഫാമിലി വെൽഫെയർ) ഡയറക്ടറായ ഡോ. വി.മീനാക്ഷിക്ക് ഹെൽത്ത് സർവീസസ് ഡയറക്ടറുടെ പൂർണ അധിക ചുമതലയാണ് നൽകിയത്.
ഇതിന് പിന്നാലെ റീന അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിക്കുകയും ഉത്തരവ് സ്റ്റേ ചെയ്യുകയുമാണ് ഉണ്ടായത്. സംസ്ഥാന സർക്കാരുമായി സഹകരിക്കാത്തതിനാലാണ് റീനയെ സ്ഥാനത്ത് നിന്ന് മാറ്റിയതെന്നായിരുന്നു ആരോഗ്യ മന്ത്രി കെ.മുരളീധരന്‍റെ പ്രതികരണം. അതേസമയം ആരോഗ്യ വകുപ്പ് ഡയറക്ടറുടെ സ്ഥലംമാറ്റം റദ്ദാക്തിയ അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണൽ ഉത്തരവിനെതിരെ സർക്കാർ ഹൈക്കോടതിയെ സമീപിക്കും . ഇന്നോ തിങ്കളാഴ്ചയോ കോടതിയിൽ ഹരജി നൽകിയേക്കും .


































Discussion about this post