കോഴിക്കോട്: എം ഡി എം എ ചില്ലറ വില്പനക്കാരായ യുവാവും യുവതിയും പിടിയിൽ. സിറ്റിയുടെ പല ഭാഗങ്ങളിലും മാരക ലഹരി മരുന്നായ എം ഡി എം എ എത്തിച്ച് ചില്ലറ വിൽപന നടത്തുന്ന ബാലുശ്ശേരി നന്‍മണ്ട സ്വദേശി താനത്ത് വീട്ടിൽ അനന്ദു (26), കോഴിക്കോട് പുതിയാപ്പ പണ്ടാരക്കണ്ടിതാഴത്ത് വീട്ടില്‍ കീര്‍ത്തന (21) എന്നിവരാണ് പിടിയിലായത്.
ഈ മാസം 8 ന് 09.07 ന് നടക്കാവ് പോലീസും, ഡാന്‍സഫ് അംഗങ്ങളും ചേര്‍ന്ന് ഓപ്പറേഷൻ തൂഫാന്റെ ഭാഗമായുള്ള പരിശോധന നടത്തുന്നതിനിടെ കോഴിക്കോട് എരഞ്ഞിപ്പാലം രാരിച്ചൻ റോഡിലെ എം കെ ക്വിക്ക് സ്റ്റെ റൂംസിന് മുൻവശം പാർക്ക് ചെയ്ത കെ എൽ -19 -സി -7171 നമ്പർ ഇന്നോവ കാറിൽ മയക്കുമരുന്ന് സൂക്ഷിച്ചിട്ടുണ്ടെന്ന് പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് വാഹനം പരിശോധിക്കുന്നതിനായി കാറിനടുത്തേക്ക് വന്ന പോലീസിനെ കണ്ട് പ്രതികള്‍ കാറില്‍ നിന്നും ഇറങ്ങിയോടി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് വാഹനം പോലീസ് പരിശോധിക്കുകയും വാഹനത്തിന്റെ മുന്‍വശത്തെ സീറ്റില്‍ ഉണ്ടായിരുന്ന ബാഗില്‍ നിന്നും വില്‍പ്പനക്കായി സൂക്ഷിച്ച നിരോധിത ലഹരിപദാർത്ഥമായ 5.890 ഗ്രാം എം ഡി എംഎയും, മയക്കു മരുന്ന് വിറ്റു കിട്ടിയ 85,100 (എണ്‍പത്തി അയ്യായിരത്തി ഒരുനൂറ് രൂപയും), മയക്കുമരുന്ന് കടത്താന്‍ ഉപയോഗിച്ച സില്‍വര്‍ കളര്‍ ഇന്നോവ കാറും പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
തുടര്‍ന്ന്, നടക്കാവ് പോലീസ് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുകയും സംഭവ സ്ഥലത്തെയും സമീപ പ്രദേശങ്ങളിലെയും സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നും, സൈബര്‍ സെല്ലുമായി ചേര്‍ന്ന് നടത്തിയ ശാസ്ത്രീയ പരിശോധനയില്‍ പ്രതികളെ കുറിച്ച് മനസ്സിലാക്കുകയും, മെഡിക്കൽ കോളേജ് ഭാഗത്ത് ഇവര്‍ താമസിച്ചിരുന്ന ഒളിത്താവളത്തിൽവെച്ച് ഡാന്‍സഫും, നടക്കാവ് പോലീസും ചേര്‍ന്ന് പിടികൂടുകയുമായിരുന്നു. പിടിയിലായ അനന്ദുവിന് ബാലുശ്ശേരി പോലീസ് സ്റ്റേഷനില്‍ 2022 ഏപ്രിലില്‍ 16.16 ഗ്രാം എം ഡി എം എ യുമായി പിടിയിലായതിനും,
2022 നവംബര്‍ മാസം 6.82ഗ്രാം എം ഡി എം എയും, 7.5ഗ്രാം കഞ്ചാവും,13.20 ഗ്രാം ഹാഷിഷ് ഓയിലുമായി പിടിയിലായതിനും, 2024ല്‍ 18.504 ഗ്രാം എം ഡി എം എയും, മയക്കുമരുന്ന് വില്‍പ്പന നടത്തി കിട്ടിയ 20,000 രൂപ സഹിതം പിടിയിലായതിനും, നടക്കാവ് പോലീസ് സ്റ്റേഷനില്‍ ഥാർ ജീപ്പ് ഇടിച്ച് യുവതിയെ കൊലപ്പെടുത്തിയതിനും കേസുകള്‍ നിലവിലുണ്ട്. ഈ കേസിലെ കൂട്ടുപ്രതിയായ കീര്‍ത്തന കോഴിക്കോട് നഗരത്തിൽ റൂമുകൾ വാടകക്കെടുത്ത് യുവതി യുവാക്കളെ റൂമിലേക്ക് വിളിച്ചുവരുത്തി എം ഡി എം എ വിൽപ്പന നടത്തുന്നയാളാണെന്നും, ഈ കേസിൽ പിടിയിലായ പ്രതികളുടെ ബാങ്ക് അക്കൗണ്ടുകളും, ഫോണും പരിശോധിച്ച് വരികയാണെന്നും, പ്രതികള്‍ ആരിൽ നിന്നാണ് മയക്കുമരുന്ന് വാങ്ങുന്നതെന്നും, ആർക്കെല്ലാമാണ് വിൽക്കുന്നതെന്നും നിരീക്ഷിച്ചു വരികയാണെന്നും പോലീസ് പറഞ്ഞു.
സിറ്റി നാർക്കോടിക്ക് സെൽ അസി. കമ്മീഷണർ എംഎം അബ്ദുൾ കരീമിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫും, നടക്കാവ് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ കെ പി ഷൈനിൻ്റെ നേതൃത്വത്തിലുള്ള നടക്കാവ് പോലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്.
നടക്കാവ് പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ എസ് കിരൺ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ രാകേഷ്, രജീഷ്, അജീഷ്, സാജിക്ക് ഡാൻസാഫ് സബ്ബ് ഇൻസ്പെക്ടർ മനോജ് ഇടയേടത്ത്, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ അഖിലേഷ്, സി പി ഒ മാരായ സുനോജ്, ലതീഷ്, സരുൺ, അഭിജിത്, തൌഫീക്ക്, ശ്രീശാന്ത്, ദിനീഷ്, മുഹമ്മദ് മഷൂര്‍ എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതികളെ കോടതിയില്‍ ഹാജരാക്കി.



































Discussion about this post