തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിൽ നിന്ന് മൃഗശാല മറ്റൊരിടത്തേക്ക് മാറ്റേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. മൃഗശാല സ്ഥിതി ചെയ്യുന്നത് ഉചിതമായ സ്ഥലത്ത് അല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. മൃഗങ്ങളോട് കാണിക്കുന്ന ക്രൂരത കൂടിയാണ് ഇതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മൃഗശാല നെയ്യാർ പോലെ കാടുമായി ചേർന്ന് നിൽക്കുന്ന സ്ഥലത്തേക്ക് മാറ്റണമെന്നതാണ് തൻ്റെ നിലപാടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അന്തരാഷ്ട്ര നിലവാരത്തിലേക്ക് മൃഗശാലയെ കൊണ്ടുവരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരത്ത് പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. യൂറോപ്പിലെ പോലെ കെയർ ഗിവിങ് കോഴ്സുകൾ കേരളത്തിൽ തുടങ്ങുമെന്ന് വ്യക്തമാക്കിയ അദ്ദേഹം കുട്ടികൾക്ക് ഇവിടെ ഇൻ്റേൺഷിപ്പ് കൂടി ലഭ്യമാക്കുമെന്നും പറഞ്ഞു. പരമാവധി കേന്ദ്ര പദ്ധതികൾ സംസ്ഥാനത്ത് നടപ്പാക്കാനുള്ള നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സംസ്ഥാന സർക്കാർ തിരുവനന്തപുരത്ത് സംഘടിപ്പിച്ച റി ഇമാജിനിങ് കേരള പരിപാടിയിലാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങൾ പറഞ്ഞത്. പികെ കുഞ്ഞാലിക്കുട്ടി അടക്കം വിവിധ മന്ത്രിമാരും പരിപാടിയിൽ പങ്കെടുത്തു. സർകാർ പ്രഖ്യാപനങ്ങളെ യാഥാർത്ഥ്യമാക്കാനാണ് റി-ഇമാജിനിങ് നടത്തുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പുതിയ കാലത്തിന് അനുസരിച്ചുള്ള പദ്ധതികൾ ഉണ്ടാകണം. സർകാർ പരമ്പരാഗതമായ വഴിയിലൂടെ തന്നെ പോയാൽ വണ്ടി എവിടെ എങ്കിലും ഇടിച്ച് നിൽക്കും. കേരളത്തിൽ നിക്ഷേപം നടത്തുക എന്നത് ഒരു വലിയ സന്ദേശമായി പുറത്തേക്ക് പോകണം.
കേരളത്തെ ഒരു തുറമുഖ നഗരമാക്കി മാറ്റാനുള്ള പദ്ധതികൾ തയ്യാറാണ്. 7 വർഷമായി അനുമതി കിട്ടാത്ത പദ്ധതികൾ വരെ ഉണ്ടായിരുന്നു. സരൾ കേരളം വിപ്ലവകരമായ പദ്ധതിയാണ്. നിക്ഷേപത്തിന് ഏറ്റവും നല്ല സ്ഥലമായി കേരളം മാറും. അതിലെ ഏറ്റവും വലിയ ചുവടുവെപ്പാണ് സരൾ കേരളം പദ്ധതി. പല കേന്ദ്ര പദ്ധതികളും നടപ്പാക്കാനുള്ള ഒരു നടപടിയും തുടങ്ങിയിട്ടില്ല. പരമാവധി കേന്ദ്ര പദ്ധതികൾ നടപ്പാക്കിക്കൊണ്ട് ഭരണത്തിൽ ആറ് മാസത്തിനുള്ളിൽ നല്ല റിസൾട്ട് ഉണ്ടാക്കാൻ സാധിക്കണമെന്ന ലക്ഷ്യത്തോടെയാണ് മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.




































Discussion about this post