പയ്യോളി: മഹല്ല് അംഗങ്ങളുടേയും കുടുംബങ്ങളുടയും വിവരങ്ങൾ ശേഖരിക്കാനുള്ള ജമാഅത്ത് കമ്മിറ്റിയുടെ സർവേക്കെതിരെ വഖഫിന്റെ കടുംവെട്ട്. കോട്ടക്കൽ മുസ്ലീം ജമാ അത്തിന്റെ വ്യക്തിഗത വിവരശേഖരണത്തിനാണ് വഖഫ് ബോർഡ് താത്കാലികമായി നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് ഉത്തരവിട്ടത്. സർവേക്കെതിരെ മഹല്ലിലെ ചില അംഗങ്ങൾ സമർപ്പിച്ച ഇടക്കാല അപേക്ഷയിൽ, സർവേ പൗരാവകാശങ്ങളുടെ ലംഘനമാകുമെന്നും മഹല്ല് അംഗങ്ങളുടെ സെൻസിറ്റീവ് വ്യക്തിഗത വിവരങ്ങൾ വെളിപ്പെടുത്തുന്നതിന് കാരണമാകുമെന്നുമുള്ള വാദം അംഗീകരിച്ചാണ് കേരള സ്റ്റേറ്റ് വഖഫ് ബോർഡിന്റെ നടപടി.
മഹല്ല് ഭരണത്തിനായി നിർദേശിച്ച സർവേ ഫോർമാറ്റിൽ 29 കോളം വരെ ഉള്ള വളരെ സ്വകാര്യ വിവരങ്ങൾ ചോദിക്കുന്നതായി കണ്ടെത്തിയതായും ഇത്തരത്തിലുള്ള വിവരങ്ങൾ ശേഖരിക്കാൻ ആവശ്യമായ നിയമപരമായ അനുമതിയോ ഡാറ്റാ സുരക്ഷാ സംവിധാനങ്ങളോ തെളിയിച്ചിട്ടില്ലെന്നും ബോർഡ് ചൂണ്ടിക്കാട്ടി. അനിയന്ത്രിതമായ വിവരശേഖരണം വിവര ചോർച്ചയ്ക്കും ദുരുപയോഗത്തിനും മഹല്ല് സമൂഹത്തിനുള്ളിൽ വിഭജനത്തിനും ഇടയാക്കാനുള്ള സാധ്യതയുണ്ടെന്നും ബോർഡ് നിരീക്ഷിച്ചു. അതേസമയം, വഖഫ് ബോർഡിന്റെ അനുമതിയില്ലാതെ ഇത്തരം സർവേകളും വ്യക്തിഗത വിവര ശേഖരണങ്ങളും നടത്തുന്നത് നിയമപരമായി അനുവദനീയമല്ലെന്നും ബോർഡ് വ്യക്തമാക്കി.
തുടർന്നാണ്, ജമാ-അത്ത് കമ്മിറ്റി പുറപ്പെടുവിച്ച സർവേ ഫോർമാറ്റിൽ പരാമർശിച്ചിരിക്കുന്ന വിവരങ്ങൾ ശേഖരിക്കുന്നതിൽ നിന്നും പ്രസ്തുത സർവേ നടത്തുന്നതിൽ നിന്നും പ്രതികളെ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ വിലക്കിക്കൊണ്ട് ബോർഡിന്റെ ഉത്തരവുണ്ടായത്. കേരള സ്റ്റേറ്റ് വഖഫ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറാണ് സ്റ്റേ അനുവദിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്.
അതേസമയം, സർവേയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഏറെ മുന്നോട്ടുപോയ സാഹചര്യത്തിലാണ് വഖഫ് ബോർഡിന്റെ ഇടപെടൽ. സർവേയുടെ ബ്രോഷറിന്റെ പ്രകാശനം മുസ്ലിം ജമാഅത്തിന്റെ മുൻ പ്രസിഡന്റ് പി അസൈനാർ നിലവിലുള്ള പ്രസിഡന്റ് സി പി സദഖത്തുള്ള യ്ക്ക് നൽകി നിർവഹിച്ചിരുന്നു. ജമാഅത്ത് ഭരണവും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങളിൽ ഏറെക്കാലമായി ഒരു വിഭാഗങ്ങളയി തിരിഞ്ഞ് തർക്കം തുടരുകയാണ്. ഈയൊരു സാഹചര്യത്തിൽ സർവേയുമായി ബന്ധപ്പെട്ട ബോർഡിന്റെ വിലക്ക് നിലവിലുള്ള ഭരണസമിതിക്കേറ്റ പ്രഹരമായാണ് വിലയിരുത്തുന്നത്





































Discussion about this post