പയ്യോളി: ദേശീയപാതാ വികസനത്തിൻ്റെ ഭാഗമായി ഇരിങ്ങലിലെ വഗാഡ് ലേബർ ക്യാംപിൽ നിന്നും കക്കൂസ് മാലിന്യം പുറത്തേക്കൊഴുക്കി. പരിസരം ദുർഗന്ധമയവും വൃത്തിഹീനവുമായി. ഇതോടെ നാട്ടുകാർ സംഘടിച്ച് വഗാഡ് പ്രതിനിധിയോട് കാര്യങ്ങൾ ബോധ്യപ്പെടുത്തിയെങ്കിലും അനുഭാവപൂർവമല്ലാത്ത മറുപടി ലഭിച്ചതോടെ വാക്തർക്കമാവുകയായിരുന്നു.

തുടർന്ന് നഗരസഭ അധികൃതരും പോലീസും ജനപ്രതിനിധികളും സ്ഥലത്തെത്തി. പരിസരവും താമസസ്ഥലവും ശുചീകരിക്കാനും അതുവരെ മുഴുവൻ തൊഴിലാളികളെയും കെട്ടിടത്തിൽ നിന്ന് മാറ്റിത്താമസിപ്പിക്കുന്നതിനും ധാരണയായി.

ഇരിങ്ങൽ ടൗണിൻ്റെ തെക്ക് ഭാഗത്ത് ദേശീയപാതയുടെ പടിഞ്ഞാറ് ഭാഗത്തായി ഇരുനില വീട്ടിൽ ആണ് 40 ൽ അധികം തൊഴിലാളികൾ മതിയായ ശുചിത്വ സൗകര്യങ്ങൾ ഒന്നുമില്ലാതെ തിങ്ങിപ്പാർക്കുന്നത്. ഗുരുതരമായ മലിനീകരണ പ്രശ്നങ്ങളുള്ളതായും വീട്ടിലെ കക്കൂസ് ടാങ്ക് നിറഞ്ഞ് കവിഞ്ഞ് പുറത്തേക്ക് ഒഴുകുകയും വീടും പരിസരവും വൃത്തിഹീനമായി കിടക്കുകയുമാണ്.

ഈ വീട്ടിലെ കുളിമുറിയിൽ നിന്നുള്ള മലിനജലം 50മീറ്റർ അകലെ റോഡ് സൈഡിലുള്ള ഒരു കുഴിയിൽ പൈപ്പ് ഉപയോഗിച്ച് ഒഴുക്കിവിടുകയും അവിടെ കെട്ടിക്കിടക്കുകയുമാണ് ചെയ്യുന്നത്.

തൊഴിലാളികളുടെ എണ്ണമനുസരിച്ച് മതിയായ എണ്ണം ശുചിമുറികൾ ഏർപ്പെടുത്തിയിട്ടുമില്ല. കുളിമുറിയിൽ നിന്നും ഒഴുക്കിവിടുന്ന മലിനജലത്തോടൊപ്പം കക്കൂസ് മാലിന്യവും കലർന്നിട്ടുണ്ടെന്നാണ് നാട്ടുകാരുടെ പരാതി. പരിസരം ദുർഗന്ധമയവും പകർച്ചവ്യാധി ഭീഷണിയും നേരിടുകയാണ്. നഗരസഭംഗം മഞ്ജുഷ, നഗരസഭാ എച്ച് ഐ ടി പി പ്രജീഷ് കുമാർ, ഉദ്യോഗസ്ഥൻ കെ പ്രകാശൻ, മുൻ നഗരസഭാംഗം സുരേഷ് പോക്കാട്ട് എന്നിവർ സ്ഥലത്തെത്തി നാട്ടുകാരുമായി സംസാരിച്ചു.
ഇത് സംബന്ധിച്ച് നേരത്തേ നഗരസഭ നോട്ടീസ് നൽകിയിരുന്നു. എന്നാൽ അതിനനുസൃതമായ നടപടികളൊന്നും കമ്പനി സ്വീകരിച്ചിരുന്നില്ല.


Discussion about this post