തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന വിധിക്കെതിരെ മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് അപ്പീല്‍ നല്കി.സോളാര്‍ അപകീര്‍ത്തി കേസുമായി ബന്ധപ്പെട്ടാണ് ജില്ല പ്രിന്‍സിപ്പല്‍ കോടതിയിൽ വി എസ് അപ്പീല്‍ നല്‍കിയത്.തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സബ് ജഡ്ജി ഷിബു ഡാനിയേലാണ് നഷ്ടപരിഹാര വിധി പുറപ്പെടുവിച്ചത്.
സോളാര്‍ വിവാദത്തില്‍, മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിക്കെതിരെ വി.എസ്. അച്യുതാനന്ദന് ഒരു ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങള്‍ അപകീര്‍ത്തികരമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കേസ്. ഈ പരാമര്‍ശത്തിന്റെ പേരിലായിരുന്നു 10,10,000 രൂപ നഷ്ടപരിഹാരമായി നല്കാന് തിരുവനന്തപുരം സബ് കോടതി ഉത്തരവിട്ടത്.
പരാമര്‍ശങ്ങള്‍ ഉമ്മന്‍ ചാണ്ടിക്ക് അപകീര്‍ത്തിപരമായി തോന്നി എന്നത്, അദ്ദേഹത്തിന്റെ വ്യക്തിപരമായ തോന്നല്‍ ആണെന്നാണ് വിധിയോട് വി.എസ് നേരത്തെ പ്രതികരിച്ചത്. പരാമര്‍ശങ്ങള്‍ക്ക് അടിസ്ഥാനമായ സോളാര്‍ കമീഷന് റിപ്പോര്‍ട്ട് ചോദ്യം ചെയ്ത് ഉമ്മന്‍ ചാണ്ടി തന്നെ ഹൈക്കോടതിയില്‍ പോയിരുന്നു എങ്കിലും അത് തള്ളി പോവുകയായിരുന്നുവെന്നും വി.എസ്. ഫേസ്ബുക്ക് പോസ്റ്റില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
Discussion about this post