തിരുവനന്തപുരം: കെ റെയിലിനെതിരെ നടക്കുന്നത് ജനകീയ സമരമാണെന്നും, അടിച്ചമർത്താൻ ശ്രമിച്ചാൽ നന്ദിഗ്രാമിലെ സി പി എമ്മിന് സംഭവിച്ചത് കേരളത്തിലെ സി പി എമ്മിനും സംഭവിക്കുമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. തങ്ങൾ ജനങ്ങൾക്കൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു.
കമ്മിറ്റിയെ വച്ച് പഠിക്കുകയും വിദഗ്ദ്ധരോട് അഭിപ്രായം തേടുകയും വിശദമായി ചർച്ച ചെയ്യുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ യു ഡി എഫ് നാല് പ്രധാനപ്പെട്ട വിഷയങ്ങൾ ഉന്നയിച്ചു. പാരിസ്ഥിതിക ആഘാതം, പദ്ധതിയുടെ സാങ്കേതിക പ്രശ്നങ്ങൾ, ജനങ്ങളുടെ മേൽ ഏൽപ്പിക്കുന്ന ആഘാതം, അഴിമതി എന്നിവയാണ് പദ്ധതിയുടെ ദോഷങ്ങൾ. ഇക്കാര്യങ്ങൾ തന്നെയാണ് ഇ ശ്രീധരനും കേന്ദ്ര റയിൽവേ മന്ത്രിയും വ്യക്തമാക്കിയത്.
എഞ്ചിനീയറിംഗ്, ഊർജ, റെയിൽവേ വിദഗ്ദ്ധരുമായി നിരന്തരം ചർച്ചകൾ നടത്തി. കേരളത്തിൽ ഇത്തരത്തിൽ പഠനം തടത്തി സമരത്തിനിറങ്ങിയ മറ്റൊരു രാഷ്ട്രീയ പ്രസ്ഥാനമില്ല. ഡി പി ആർ തട്ടിക്കൂട്ടിയ അബദ്ധപഞ്ചാംഗമാണ്. ഞങ്ങൾ കല്ല് പിഴുതെറിയും. മുഖ്യമന്ത്രിയുടെ ധാർഷ്ട്യത്തിന് വഴങ്ങിക്കൊടുക്കില്ലെന്നും വി ഡി സതീശൻ പറഞ്ഞു.
Discussion about this post