ന്യൂഡൽഹി: ഉത്തർപ്രദേശിലെ ആദ്യഘട്ട വോട്ടെടുപ്പ് ഇന്നാരംഭിച്ചു. വോട്ടെടുപ്പ് ദിനത്തിൽ കേരളത്തിന്റെ പേര് പരാമർശിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നടത്തിയ പ്രസ്‌താവന വിവാദമായി. വോട്ടർമാർക്ക് തെറ്റുപറ്റിയാൽ യു പി കാശ്‌മീരോ കേരളമോ ബംഗാളോ ആയി മാറുമെന്നും ഭയരഹിതമായ ജീവിതം ഉറപ്പുവരുത്താൻ ബിജെപിക്ക് വോട്ട് ചെയ്യൂ എന്നുമാണ് യോഗി പറഞ്ഞത്. ഉത്തർപ്രദേശ് ബിജെപിയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.
ഈ അഞ്ച് വർഷത്തിനുള്ളിൽ ഒരുപാട് അത്ഭുതകരമായ കാര്യങ്ങൾ സംഭവിച്ചെന്നും നിങ്ങൾക്ക് തെറ്റുപറ്റിയാൽ അഞ്ച് വർഷത്തെ അദ്ധ്വാനം നശിച്ചുപോകുമെന്നും അങ്ങനെ സംഭവിക്കുകയാണെങ്കിൽ ഉത്തർപ്രദേശിന് കേരളമോ കാശ്‌മീരോ ബംഗാളോ ആയി മാറാൻ കൂടുതൽ സമയം വേണ്ടി വരില്ലെന്നും യോഗി പറഞ്ഞു.
അഞ്ച് വർഷത്തെ എന്റെ പ്രയത്നത്തിന് നിങ്ങളുടെ വോട്ട് അനുഗ്രഹമാണെന്നും നിങ്ങളുടെ വോട്ടുകൾ ഭയരഹിതമായ ജീവിതത്തിന്റെ ഉറപ്പ് കൂടിയാണെന്നും ഇതൊരു വലിയ തീരുമാനത്തിനുള്ള സമയമാണെന്നും ആറ് മിനിട്ട് ദൈർഘ്യമുള്ള വീഡിയോയിൽ യോഗി കൂട്ടിച്ചേർത്തു.
നിങ്ങളുടെ വോട്ട് ചോദിക്കാനല്ല ഞാൻ ഇവിടെ നിൽക്കുന്നതെന്ന് പറഞ്ഞു തുടങ്ങിയ അദ്ദേഹം തന്റെ സർക്കാരിന്റെ നേട്ടങ്ങളെ കുറിച്ചും വാചാലനായി. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ, ബിജെപിയുടെ ഇരട്ട എഞ്ചിൻ സർക്കാർ അർപ്പണബോധത്തോടെയും പ്രതിബദ്ധതയോടെയും എല്ലാം ചെയ്തു. നിങ്ങൾ എല്ലാം കാണുകയും എല്ലാം വിശദമായി കേൾക്കുകയും ചെയ്‌തിട്ടുണ്ട്.
അഞ്ച് വർഷത്തിനുള്ളിൽ ഒരുപാട് സംഭവിച്ചു, എല്ലാ ഗ്രാമങ്ങളിലെയും എല്ലാ വീടുകളിലും ആദ്യമായി 24 മണിക്കൂർ വൈദ്യുതി എത്തി, വൃത്തിക്കും സ്ത്രീകളുടെ അന്തസിനും കുളിമുറി ഉണ്ടാക്കി, ഉറപ്പുള്ള വീടുകൾ നിർമ്മിച്ചു, വീടുകളിൽ പൈപ്പ് വെള്ളം എത്തി, അതിവേഗ പാതകൾ നിർമ്മിച്ചത്, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.
Discussion about this post