പയ്യോളി: ഇന്ന് പുലർച്ചെ കോട്ടക്കടപ്പുറത്തുണ്ടായ അപ്രതീക്ഷിത കടൽക്ഷോഭത്തിൽ വൻ നാശനഷ്ടം. രണ്ട് ഫൈബർ തോണികൾ നഷ്ടമായി. ഒരു തോണി രണ്ടായി മുറിഞ്ഞു തകർന്നു, മറ്റൊന്ന് കാണാതായി. ചെറിയാവി സുരേന്ദ്രൻ്റെ തോണി രണ്ടായി മുറിഞ്ഞു. പുത്തൻപറമ്പത്ത് ബാലകൃഷ്ണൻ്റെ തോണിയാണ് കാണാതായത്.
ഇന്ന് പുലർച്ചെ രണ്ട് മണിയോടെയുണ്ടായ കടൽക്ഷോഭത്തിലാണ് തോണികൾ തകർന്നതെന്ന് കരുതുന്നു. കോട്ടക്കടപ്പുറം ശ്മശാനത്തിന് സമീപം കരയ്ക്ക് കയറ്റി വെച്ച തോണികളാണ് കടൽക്ഷോഭത്തിനിരയായത്.
ഇന്നു പുലർച്ചെ 4 മണിയോടെ മത്സ്യബന്ധനത്തിനായി പോകാനെത്തിയ തൊഴിലാളികളാണ് തോണികൾ നഷ്ടമായതായി അറിഞ്ഞത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് രണ്ടിടങ്ങളിലായി ഒരു തോണിയുടെ ഭാഗങ്ങൾ കണ്ടെത്തിയത്. രണ്ടാമത്തെ തോണിയുടെ ചില ഭാഗങ്ങൾ കണ്ടെത്തിയിട്ടുണ്ട്. തോണി കണ്ടെത്തിയിട്ടില്ല.
ഇന്നലെ ജോലി കഴിഞ്ഞ് കരയ്ക്ക് കയറ്റി വെച്ച തോണികളാണ് കൂറ്റൻ തിരമാലകൾ കവർന്നത്. ഒരു ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
വടകര കോസ്റ്റൽ പോലീസിനെയും പയ്യോളി നഗരസഭാധ്യക്ഷനെയും വിവരമറിയിച്ചതായി സ്ഥലത്തെത്തിയ നഗരസഭാംഗം ചെറിയാവി സുരേഷ് ബാബു പറഞ്ഞു. നഗരസഭാംഗം ടി എം നിഷഗിരീഷും സ്ഥലത്തെത്തി.
Discussion about this post