തിക്കോടി: കല്ലകത്തെ ടൂറിസം വികസന വിവാദവുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടറും എം എൽ എയും സ്ഥലം സന്ദർശിച്ചു. ടൂറിസം വകുപ്പിൻ്റെ 93 ലക്ഷം രൂപയുടെ വികസന പദ്ധതി നടപ്പിലാക്കുന്നതിൻ്റെ ഭാഗമായി ഉടലെടുത്ത വിവാദത്തെ തുടർന്നാണ് സ്ഥലം സന്ദർശിക്കാനായി എം എൽ എ കാനത്തിൽ ജമീലയും കളക്ടർ എൻ തേജ് ലോഹിത് റെഡ്ഡിയും സന്ദർശിച്ചത്.
വികസന പദ്ധതിക്ക് കൃത്യമായ മാസ്റ്റർ പ്ലാൻ തയ്യാറാക്കിയതിന് ശേഷമേ വികസന പദ്ധതി നടപ്പാക്കാവൂ എന്നും നിലവിൽ പ്രാരംഭ ജോലികൾ നടക്കുന്ന ഉതിരുപറമ്പിൽ ഭാഗത്ത് നിന്നും കല്ലകത്തേക്ക് പദ്ധതി മാറ്റണമെന്നും എം എൽ എ കലക്ടറോട് ആവശ്യപ്പെട്ടു.
തുടർന്ന്, കലക്ടറും എം എൽ എ യും, ജനപ്രതിനിധികളും വില്ലേജ്, ടൂറിസം ഉദ്യോഗസ്ഥരും കല്ലകത്ത് പ്രദേശവും ഉതിരുപറമ്പിൽ പ്രദേശവും ചുറ്റി നടന്നു വിലയിരുത്തി. കല്ലകത്ത് തീരത്ത് പദ്ധതി നടപ്പിലാക്കുന്നതാണ് ഉചിതമെന്ന് ജനപ്രതിനിധികളും നാട്ടുകാരും എം എൽ എ യേയും കലക്ടറേയും ബോധ്യപ്പെടുത്തി. മത്സ്യത്തൊഴിലാളികൾ, തങ്ങളുടെ ഭാഗവും കേൾക്കണമെന്ന് ആവശ്യപ്പെട്ടു.
പദ്ധതി തിരക്ക് പിടിച്ച് നടപ്പാക്കില്ലെന്നും, മത്സ്യത്തൊഴിലാളികളേയും നാട്ടുകാരേയും കേട്ട ശേഷം മാത്രമേ മാസ്റ്റർ പ്ലാൻ തയ്യാറാക്കൂവെന്നും, താമസിച്ചാലും പദ്ധതി നഷ്ടപ്പെടില്ലെന്നും കലക്ടർ ഉറപ്പു നൽകി.
തിക്കോടി പഞ്ചായത്ത് പ്രസിഡന്റ് ജമീല സമദ്, സ്ഥിരം സമിതി അധ്യക്ഷരായ കെ പി ഷക്കീല, ആർ വിശ്വൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം റംല, ഗ്രാമപഞ്ചായത്തംഗം സന്തോഷ് തിക്കോടി എന്നിവരും ഡി ടി പി സി സെക്രട്ടറി നിഖിൽ എന്നിവരും കലക്ടർക്കൊപ്പം സ്ഥലത്തെത്തിയിരുന്നു.
Discussion about this post