
തിക്കോടി: ഗ്രാമപഞ്ചായത്തിലെ പറോളിനട വയലിൽ വ്യാപക കൈയ്യേറ്റം. പറോളി നടവയലിലെ കടവത്തൊടി നിലമാണ് യാതൊരു ദാക്ഷിണ്യവുമില്ലാതെ നികത്തി സ്വകാര്യ വ്യക്തി വീട് നിർമിക്കുന്നത്. തണ്ണീർതട നിയമങ്ങൾ കാറ്റിൽ പറത്തിയാണ് വീട് നിർമാണം. ഇതിന് ഭരണകക്ഷിയിലെ പ്രമുഖ രാഷ്ട്രീപാർട്ടിയുടെയും വില്ലേജ്, ഗ്രാമ പഞ്ചായത്ത് ഉദ്യോഗസ്ഥരുടെയും ഒത്താശയോടെയാണ് നിർമാണമെന്നാണ് നാട്ടുകാരുടെ ആരോപണം.

നൂറു കണക്കിന് ഏക്കറുകളിലായി വ്യാപിച്ചുകിടക്കുന്ന പറോളി നടവയലിൻ്റെ ഭാഗമാണ് കടവത്തൊടി നിലം. മഴ പെയ്യുന്നതോടെ ഈ നിലത്ത് വെള്ളം കയറുമെന്നും, നാട്ടുകാർ തോണിയിലാണ് സഞ്ചരിക്കാറുള്ളതെന്നും പറയുന്നു. ഈ നിലമാണ് മണ്ണിട്ട് നികത്തി വീട് നിർമിക്കുന്നത്. നഞ്ചവിഭാഗത്തിൽപ്പെട്ട വയലാണ് സ്വകാര്യ വ്യക്തി നികത്തിയത്. മൂന്ന് നാല് ദിവസങ്ങൾ കൊണ്ട്, നിരവധി ലോറികളിലായി ഇടതടവില്ലാതെ മണ്ണ് എത്തിച്ചാണ് വയൽ നികത്തിയതെന്ന് നാട്ടുകാർ പറയുന്നു.

തണ്ണീർതട നിയമമനുസരിച്ച് നഞ്ചഭൂമി നികത്തി കെട്ടിട നിർമാണം പാടില്ലെന്നിരിക്കെയാണ് തിക്കോടി ഗ്രാമപഞ്ചായത്ത് വീട് നിർമാണത്തിനായി അനുമതി നൽകിയിട്ടുള്ളത്. ഇതിനായി പ്രമുഖ രാഷ്ട്രീയ പാർട്ടിയുടെ ഇടപെടൽ ഉണ്ടായിട്ടുണ്ടെന്നാണ് ആരോപണം.നിലവിൽ ഭൂമിയും വീടുമുള്ള സ്വകാര്യ വ്യക്തി, ഭൂമിയോ, വീടോ

ഇല്ലാത്തവർക്ക് ലഭിക്കേണ്ട ആനുകൂല്യം ദുരുപയോഗിച്ചാണ് കെട്ടിട നിർമാണത്തിനുള്ള അനുമതി നേടിയെടുത്തതത്രെ. ഈ വർഷം ഏപ്രിൽ 24 -നാണ് തിക്കോടി ഗ്രാമപഞ്ചായത്തിൻ്റെ ഫ്രൻ്റ് ഓഫീസിൽ വീട് നിർമാണ അനുമതിക്കായി അപേക്ഷ ലഭിച്ചത്. തുടർന്ന്, അപേക്ഷയ്ക്കൊപ്പം ആവശ്യമായ രേഖകൾ ഇല്ലെന്നും ഹാജരാക്കണമെന്നുമാവശ്യപ്പെട്ട് ഉടമയ്ക്ക് നിർദ്ദേശം നൽകിയിരുന്നു. തുടർന്ന്, ബന്ധപ്പെട്ട ഉദ്യോഗസ്ഥർ നേരിട്ടും അല്ലാതെയുമൊക്കെ അന്വേഷണം നടത്തിയെങ്കിലും കെട്ടിട നിർമാണത്തിനുള്ള അനുമതി നൽകുകയായിരുന്നു.

ഇതോടെയാണ്, യുദ്ധകാലാടിസ്ഥാനത്തിൽ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. അസ്ഥിവാരം പൂർത്തിയായി. അസ്ഥിവാരം നിറയ്ക്കാനായി ഇനിയും മണ്ണ് ഇവിടെ എത്തിക്കേണ്ടി വരും.
കടവത്തൊടി നിലം നികത്തുന്നതോടെ സമീപ പ്രദേശങ്ങളിലേയും വയൽ നിലങ്ങൾ വ്യാപകമായി നികത്തപ്പെടാൻ സാധ്യതയുണ്ട്. നിരവധി പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് ഇടയാക്കുന്ന വയൽ നികത്തി വീടെടുക്കുന്നതിനുള്ള അനുമതി റദ്ദ് ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.


Discussion about this post