കോടഞ്ചേരി: ബുധനാഴ്ച വൈകീട്ട് തുഷാരഗിരിയില്‍ ഉണ്ടായ മലവെള്ളപ്പാച്ചിലില്‍ വിനോദസഞ്ചാരികള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഈരാറ്റുമുക്ക് വെള്ളച്ചാട്ടത്തിനു താഴെ കുളിച്ചുകൊണ്ടിരുന്ന ഒട്ടേറെപ്പേരെയാണ് ഇക്കോടൂറിസം ഗൈഡുകള്‍ വിസിലടിച്ച് പാഞ്ഞെത്തി കരയ്ക്ക്കയറ്റി സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റിയത്. നിമിഷങ്ങള്‍ക്കുള്ളില്‍ ആര്‍ത്തലച്ചെത്തിയ മലവെള്ളപ്പാച്ചില്‍ കണ്ട് വിനോദസഞ്ചാരികള്‍ പകച്ചുപോയി. പശ്ചിമഘട്ട വനമേഖലയിലെ ശക്തമായ മഴയെത്തുടര്‍ന്ന് ഇരുവഞ്ഞിപ്പുഴയിലും ചാലിപ്പുഴയിലും അപ്രതീക്ഷിത മലവെള്ളപ്പാച്ചിലാണുണ്ടായത്.
ഇരുവഞ്ഞിപ്പുഴയിലിറങ്ങിയ യുവാവ് ഇരച്ചെത്തിയ വെള്ളംകണ്ട് ഉയരമുള്ള പാറക്കൂട്ടത്തില്‍ കയറി. കൂടെയുണ്ടായിരുന്നവര്‍ വിവരമറിയിച്ചതനുസരിച്ച് നാട്ടുകാരെത്തി അവിടെയുണ്ടായിരുന്ന വടം എറിഞ്ഞുകൊടുത്ത് കരയ്ക്കുകയറ്റി. ഇതിനു തൊട്ടുമുമ്പ് പുഴയ്ക്കക്കരെ കടന്ന മറ്റൊരുസംഘം ഒഴുക്ക് കുറഞ്ഞപ്പോഴാണ് പുഴയ്ക്ക് ഇക്കരെ കടന്നത്. ഏതാനും ദിവസംമുമ്പ് കൂടരഞ്ഞി ഉറുമിപ്പുഴയിലും മലവെള്ളപ്പാച്ചിലുണ്ടായി.
നഗരപ്രദേശത്തു നിന്നുമെത്തുന്ന വിനോദസഞ്ചാരികള്‍ തെളിഞ്ഞ മാനംകണ്ട് പുഴകളില്‍ ഇറങ്ങുന്നത് പതിവാണ്. വനമേഖലയില്‍ പെയ്യുന്ന മഴയെക്കുറിച്ച് അവര്‍ക്ക് ബോധ്യമുണ്ടാവില്ല. തദ്ദേശീയരായ നാട്ടുകാര്‍ പറയുന്നത് വകവെക്കുകയുമില്ല. പൊടുന്നനെ എത്തുന്ന മലവെള്ളപ്പാച്ചിലില്‍ ഒന്നുംചെയ്യാന്‍ സമയം കിട്ടിയെന്നുവരില്ല. മിനുസമേറിയതും വഴുക്കലുള്ളതുമായ പാറക്കെട്ടുകളിലൂടെ വേഗത്തില്‍ രക്ഷപ്പെടാനും സാധിക്കില്ല. മുന്നറിയിപ്പ് ബോര്‍ഡുകളുടെയും സുരക്ഷാഗാര്‍ഡുകളുടെയും അപര്യാപ്തത പ്രതിസന്ധി വര്‍ധിപ്പിക്കുന്നു. തുഷാരഗിരിയില്‍ 15 ഇക്കോടൂറിസം ഗൈഡുകള്‍ ഉള്ളതിനാല്‍ ഇവിടെ വിനോദസഞ്ചാരികളെ നിയന്ത്രിക്കാനാകുന്നുണ്ട്. പതങ്കയത്ത് സുരക്ഷാ ഗാര്‍ഡുകളില്ല. അരിപ്പാറയില്‍ രണ്ടുപേര്‍ മാത്രം.
കടന്നുപോയ ഒഴിവുദിനങ്ങളില്‍ രണ്ടായിരത്തോളം വിനോദസഞ്ചാരികള്‍ തുഷാരഗിരിയില്‍ മാത്രമെത്തി. ബുധനാഴ്ച ഇത് 2500 ആയി ഉയര്‍ന്നു. പ്രവൃത്തിദിവസം ആയിട്ടും വ്യാഴാഴ്ച അഞ്ഞൂറോളം പേരെത്തി. അരിപ്പാറ, പതങ്കയം, ഒലിച്ചുചാട്ടം, കോഴിപ്പാറ എന്നിവിടങ്ങളിലേക്ക് എത്തുന്നവരും ഒട്ടേറെ.
Discussion about this post