തിരുവനന്തപുരം: മോഷ്ടാവെന്ന് തെറ്റിദ്ധരിച്ച് ഓട്ടോഡ്രൈവറെ പൊലീസ് ക്രൂരമായി മർദ്ദിച്ചെന്ന് പരാതി. മണക്കാട് സ്റ്റാൻഡിലെ ഓട്ടോഡ്രൈവറായ അമ്പലത്തറ സ്വദേശി ആർ കുമാറിനെയാണ് പോലീസ് ക്രൂര മർദ്ദനത്തിന് ഇരയാക്കിയത്. നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ കുമാറിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
തിങ്കളാഴ്ച രാത്രി പത്ത് മണിയോടെയാണ് സംഭവം. കുമാറിന്റെ ഓട്ടോയുടെ അതേ പേരിലുള്ള ഓട്ടോ മോഷണം പോയിരുന്നു. പട്രോളിംഗിനിടെ കുമാറിന്റെ ഓട്ടോ കണ്ട് മോഷണം പോയ ഓട്ടോയാണെന്ന് പൊലീസ് തെറ്റിദ്ധരിക്കുകയായിരുന്നു. ഓട്ടോ സ്റ്റാൻഡിലെത്തിയ പൊലീസ് ഇതാരുടെ വണ്ടിയാണെന്ന് കുമാറിനോട് ചോദിച്ചു. തന്റേതാണെന്ന് മറുപടി നൽകിയപ്പോൾ പൊലീസ് ജീപ്പിൽ നിന്നിറങ്ങി മർദ്ദിക്കുകയായിരുന്നെന്ന് കുമാർ പറയുന്നു. ജീപ്പിനകത്ത് വച്ചും ഫോർട്ട് പൊലീസ് സ്റ്റേഷനിൽ എത്തിച്ചും മർദ്ദിച്ചു.
കുമാറല്ല പ്രതിയെന്ന് തിരിച്ചറിഞ്ഞതോടെ ആളുമാറിയെന്ന് സമ്മതിച്ച പൊലീസ് ഉഴിച്ചിൽ ചെയ്യുന്നതിനായി 500 രൂപ നൽകി കുമാറിനെ മടക്കിയയക്കുകയായിരുന്നു. വീട്ടിലെത്തിയ കുമാർ തളർന്നു വീണതോടെ ഫോർട്ട് ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. തുടർന്ന് നടത്തിയ പരിശോധനയിൽ നട്ടെല്ലിന് പരിക്കേറ്റതായി കണ്ടെത്തി. ഇതേത്തുടർന്ന് കുമാറിന്റെ ഭാര്യ ശ്യാമ മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമ്മീഷനും സിറ്റി പൊലീസ് കമ്മീഷനും പരാതി നൽകി.
Discussion about this post