തിരുവനന്തപുരം: ജ്വല്ലറിയിൽ നിന്നും പട്ടാപ്പകൽ 25,000 രൂപ കവർന്നത് സ്കൂൾ വിദ്യാർഥിനി. കഴിഞ്ഞ ദിവസം നടന്ന സംഭവത്തിൽ കോളജ് വിദ്യാർഥിനിയാണ് മോഷണം നടത്തിയതെന്നായിരുന്നു ആദ്യം കരുതിയത്. പിന്നീട് നടത്തിയ അന്വേഷണത്തിൽ സ്കൂൾ വിദ്യാർഥിനിയാണ് മോഷ്ടാവെന്ന് വ്യാഴാഴ്ചയോടെയാണ് പോലീസ് കണ്ടെത്തിയത്. പോലീസ് സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുവന്ന കുട്ടിയെ പിന്നീട് മാതാപിതാക്കൾക്കൊപ്പം വീട്ടിലേക്ക് അയച്ചു. കളവ് പോയ പണം തിരികെ നൽകാമെന്ന് മാതാപിതാക്കൾ അറിയിച്ചതോടെ ജ്വല്ലറി ഉടമ പരാതിയും നൽകിയില്ല.
കഴിഞ്ഞ ദിവസം പല്ലുവേദന എന്ന പേരിലാണ് ഈ പെൺകുട്ടി സ്കൂളിൽ നിന്നും പുറത്തിറങ്ങുന്നത്. അവിടെ നിന്നും നെയ്യാറ്റിൻകരയിൽ എത്തിയ പെൺകുട്ടി ഒരു ബ്യൂട്ടി പാർലറിൽ പോയി തലമുടി സ്ട്രെയ്റ്റ് ചെയ്യാൻ ആവശ്യപ്പെട്ടു. എന്നാൽ വിദ്യാർഥിനിയുടെ പക്കൽ ബ്യൂട്ടിഷൻ ആവശ്യപ്പെട്ട പണമില്ലായിരുന്നു.
ഇവിടെ നിന്നും പുറത്തിറങ്ങിയ വിദ്യാർഥിനി സമീപത്തെ മൊബൈൽ ഷോപ്പുകളിലെത്തി 1000 രൂപ കടമായി ആവശ്യപ്പെട്ടു. എന്നാൽ കടയിലുണ്ടായിരുന്നവർ പണം നൽകിയില്ല. പിന്നീട് വിദ്യാർഥിനി വെള്ളി ആഭരണങ്ങൾ വിൽക്കുന്ന ജ്വല്ലറിയിൽ എത്തി.
ജ്വല്ലറിയിൽ രണ്ട് പേരുണ്ടായിരുന്നു. ഇതിൽ ഒരാൾ ബാങ്കിൽ പോയിരുന്നു. മറ്റെയാൾ ജ്വല്ലറിയിലും ഉണ്ടായിരുന്നു. എന്നാൽ മരുന്നു കഴിച്ചതിനെ തുടർന്നു ഇയാൾ മയങ്ങിപ്പോയി. ഈ തക്കത്തിനാണ് പെൺകുട്ടി പണം കവർന്നത്. പിന്നീട് വിദ്യാർഥിനി 20 മിനുട്ടിനുള്ളിൽ തിരികെയെത്തി മുടി സ്ട്രെയ്റ്റ് ചെയ്തു മടങ്ങി.
പണം നഷ്ടമായെന്ന് മനസിലായതിനെ തുടർന്ന് ജ്വല്ലറി ഉടമ അന്വേഷണം നടത്തിയിരുന്നു. കോളജ് വിദ്യാർഥിനിയാണ് മോഷ്ടാവെന്നായിരുന്നു ആദ്യം കരുതിയത്. എന്നാൽ കവർച്ച നടത്തിയ സമയത്ത് ധരിച്ചിരുന്ന യൂണിഫോം വിദ്യാർഥിനിയെ കുടുക്കി.
തീരദേശത്തെ ഒരു സ്കൂളിലെ യൂണിഫോം ആണിതെന്നു പോലീസ് തിരിച്ചറിഞ്ഞതോടെ കാര്യങ്ങൾ എളുപ്പമായി. ബ്യൂട്ടി പാർലറിൽ നിന്നും സമീപത്തെ മൊബൈൽ ഷോപ്പിൽ നിന്നും മുഖം വ്യക്തമാകുന്ന ചിത്രങ്ങൾ പോലീസിനു ലഭിച്ചിരുന്നു. ഇതും ആളെ കണ്ടെത്താൻ പോലീസിനെ സഹായിച്ചു.
Discussion about this post