തിക്കോടി: കല്ലകത്ത് ബീച്ചിലെ വികസന പദ്ധതി സ്വകാര്യ ടൂറിസം ഗ്രൂപ്പിന് വേണ്ടി അട്ടിമറിക്കുന്നുവെന്ന വിവാദത്തെ തുടർന്നാണെന്ന് കരുതുന്നു, 26 ന് നടക്കേണ്ടിയിരുന്ന നിർമാണ പ്രവൃത്തി ഉദ്ഘാടനം മാറ്റിവെച്ചു. പുതുക്കിയ തിയ്യതി പ്രഖ്യാപിച്ചിട്ടില്ല. അതേ സമയം, പ്രദേശത്തും, ഭരണപക്ഷത്തെ പ്രമുഖ പാർട്ടിയിലും പ്രതിഷേധം രൂക്ഷമാവുകയാണ്.
സംസ്ഥാനത്തെ രണ്ടാമത്തെ ഡ്രൈവ് ഇൻ ബീച്ചായി കരുതപ്പെടുന്ന തിക്കോടി കല്ലകത്ത് കടപ്പുറത്ത് ടൂറിസം വകുപ്പിൻ്റെ നേതൃത്വത്തിലാണ് 93 ലക്ഷം രൂപയുടെ വികസന പദ്ധതികൾ നടപ്പാക്കുന്നത്. ഇതിൻ്റെ അടിസ്ഥാനത്തിൽ പ്രാരംഭ നടപടികൾക്ക് തുടക്കം കുറിക്കുകയും ചെയ്തിട്ടുണ്ട്.
സഞ്ചാരികൾ തിങ്ങിനിറയുന്ന കല്ലകത്ത് തീരത്ത് ആവശ്യമായ സൗകര്യങ്ങൾ ഏർപ്പെടുത്താതെ 500 മീറ്ററോളം വടക്കുമാറിയാണ് നിർദ്ദിഷ്ട വികസന പദ്ധതി നടപ്പിലാക്കാനുള്ള ശ്രമം നടത്തുന്നത്. കടം കൊടുത്തും പാവങ്ങളെ കബളിപ്പിച്ചും സ്വന്തമാക്കിയെന്ന് പറയുന്ന,
ബാംഗ്ലൂർ ആസ്ഥാനമായ സ്വകാര്യ ടൂറിസം ഗ്രൂപ്പിൻ്റെ 16.5 ഏക്കറോളം ഭൂമി ഇവിടെയാണുള്ളത്. ഭാവിയിൽ സ്വകാര്യ കമ്പനിയുടെ ഭൂമിയിലെ പ്രവർത്തനങ്ങൾക്ക് സഹായകമാവുന്ന തരത്തിലാണ്, ടൂറിസം വകുപ്പിൻ്റെ പദ്ധതിക്കുള്ള സ്ഥലം കണ്ടെത്തിയിട്ടുള്ളത്.
അതേസമയം, ശനിയാഴ്ച രാത്രി കാനത്തിൽ ജമീല എം എൽ എ, പ്രസിഡൻ്റ് ജമീല സമദ് എന്നിവർ ഡി ടി പി സി ഉദ്യോഗസ്ഥരോടൊപ്പം കല്ലകത്ത് ബീച്ചിൽ എത്തിയിരുന്നു. നേരത്തെ അനുവദിച്ച സ്ഥലത്ത് നിന്നും പദ്ധതി മാറ്റിയതിലുള്ള പ്രതിഷേധം നിലനിൽക്കുന്ന അവസരത്തിലാണ് എം എൽ എയുടെ സന്ദർശനം.
നിലവിൽ സഞ്ചാരികൾ ഉപയോഗിക്കുന്ന കല്ലകത്ത് ബീച്ചിലാണ് ടൂറിസം വകുപ്പ് പ്രഖ്യാപിച്ച പദ്ധതി നടപ്പിലാക്കേണ്ടതെന്നും നാട്ടുകാർ പറയുന്നു. ഇല്ലെങ്കിൽ ശക്തമായ പ്രതിഷേധം ഉയരുമെന്നും മുന്നറിയിപ്പ് നൽകി. 93 ലക്ഷം രൂപയുടെ വികസനം ആവശ്യമായയിടത്ത് നടപ്പിലാക്കാതെ, സ്വകാര്യ മേഖലയ്ക്ക് തീറെഴുതുന്ന നടപടിക്കെതിരെ വിപുലമായ യോഗം ചേർന്ന് ഭാവി പ്രതിഷേധ പരിപാടികൾ ആസൂത്രണം ചെയ്യാനുള്ള ഒരുക്കത്തിലാണ് പ്രദേശവാസികൾ.
Discussion about this post