പയ്യോളി: ഒരു നിമിഷമവർ സ്തബ്ധരായി… സമീപത്ത് കൂടെ കടന്നു പോയ ഓട്ടോറിക്ഷയിൽ നിന്നും തെറിച്ച്, അവരുടെ മുന്നിലൊരു ചുവന്ന ബാഗ് പതിക്കുന്നു. ആദ്യമൊന്ന് പരിഭ്രാന്തരായെങ്കിലും മുന്നിൽ കിടന്ന, സ്വർണവും പണവുമടങ്ങിയ ബാഗുമെടുത്ത് വിദ്യാർഥികൾ സൈക്കിളിൽ ഓട്ടോറിക്ഷയെ പിന്തുടർന്നെങ്കിലും കണ്ടെത്താനാവാതെ നിരാശരായി തിരിച്ചുപോന്നു. ഇതിനിടയിൽ ബാഗ് നഷ്ടപ്പെട്ടതറിഞ്ഞ് അന്വേഷിച്ചെത്തിയ ഉടമയ്ക്ക് കൈമാറി. ഇന്ന് വൈകീട്ട് ഇരിങ്ങലിലാണ് എട്ടാം ക്ലാസ് വിദ്യാർഥികളുടെ മാതൃകാപരമായ പ്രവർത്തനം.
പയ്യോളി ഗവൺമെൻറ് ഹൈസ്കൂളിലെ എട്ടാംതരം വിദ്യാർത്ഥികളായ കാട്ടുകുറ്റിയിൽ ഉദയന്റെ മകൻ അമൻ, മണപ്പുറത്ത് ബാബുവിന്റെ മകൻ മാഥേവ് എന്നീ വിദ്യാർത്ഥികൾ സ്കൂൾ വിട്ടു സൈക്കിളിൽ വീട്ടിലേക്ക് വരുമ്പോഴാണ് കുന്നങ്ങോത്ത് പാലത്തിന് സമീപം വെച്ച് മുന്നിലൂടെ ഓടിക്കൊണ്ടിരിക്കുന്ന ഓട്ടോറിക്ഷയിൽ നിന്നും ബാഗ് തെറിച്ചു വീണത്.
ഇതു കണ്ട വിദ്യാർത്ഥികൾ ബാഗുമെടുത്ത് ഓട്ടോ പോയവഴിയിൽ സൈക്കിൾ ഓടിച്ചു പോയെങ്കിലും, ബാഗ് നഷ്ടപ്പെട്ടതറിയാതെ ഓട്ടോ നിർത്താതെ പോവുകയും ചെയ്തു.തുടർന്ന് ബാഗ് തുറന്നു പരിശോധിച്ചപ്പോൾ സ്വർണവും പണവും മറ്റു സാധനങ്ങളും കണ്ടതോടെ വിദ്യാർത്ഥികൾ ബാഗ് പൊതുപ്രവർത്തകനായ കുന്നങ്ങോത്ത് സബീഷിന്റെ വീട്ടിലെത്തിച്ച് പരിശോധിച്ചു.
അതിൽ നിന്ന് ലഭിച്ച ഫോട്ടോയുടെ അടിസ്ഥാനത്തിൽ സ്റ്റുഡിയോയുമായി ബന്ധപ്പെട്ടു. വടകര റെയിൽവേ സ്റ്റേഷനിലെത്തിയപ്പോഴായിരുന്നു ഉടമസ്ഥർ ബാഗ് നഷ്ടമായതറിഞ്ഞത്. അന്വേഷിച്ചെത്തിയ ഇവർക്ക്, ബാഗ് വിദ്യാർത്ഥികൾക്ക് കിട്ടിയെന്ന് അറിയുകയും, സബീഷിന്റെ വീട്ടിൽ നിന്ന് ഏറ്റുവാങ്ങുകയുമായിരുന്നു. ഉത്തർപ്രദേശിലേക്ക് പോകാനായി വടകര റെയിൽവേ സ്റ്റേഷനിലേക്ക് പോയ ഇരിങ്ങൽ സ്വദേശികളുടേത് ആയിരുന്നു പണവും സ്വർണ്ണവും വസ്ത്രവും അടങ്ങിയ ബാഗ്.
Discussion about this post