കാസര്‍കോട്: കാട്ടുപന്നിയെ വേട്ടയാടുന്നതിനായി സ്ഥാപിച്ച തോക്കുകെണിയില്‍നിന്നു വെടിയേറ്റു ചികിത്സയിലായിരുന്ന സി പി ഐ നേതാവ് മരിച്ചു. കരിച്ചേരി വെള്ളാക്കോട് കോളിക്കല്ലിലെ എം മാധവന്‍ നമ്പ്യാർ (65) ആണ് മരിച്ചത്.
കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ വീട്ടുവളപ്പിലെ തോട്ടത്തില്‍ ചക്ക പറിക്കാന്‍ പോയ സമയത്താണ് അപകടമുണ്ടായത്. കാട്ടുപന്നിയെ ലക്ഷ്യമാക്കി മറ്റൊരാള്‍ സ്ഥാപിച്ചിരുന്ന തോക്കുകെണിയില്‍ നിന്നാണു വെടിയേറ്റത്. തോക്കിന്റെ കാഞ്ചിയില്‍ ചരടില്‍ തട്ടിയാല്‍ വെടിയുതിരുന്ന രീതിയിലാണ് കെണി ഒരുക്കിയത്.
ചക്ക പറിക്കുന്നതിനിടെ കാല്‍ കെണിയില്‍ തട്ടിയപ്പോള്‍ വെടിയേറ്റെന്നാണു കരുതുന്നത്. വെടിയേറ്റ വിവരം മാധവന്‍ തന്നെ ഭാര്യയെ ഫോണില്‍ വിളിച്ചറിയിച്ചു.
തുടര്‍ന്നു സമീപവാസികള്‍ ഓടിയെത്തി കാസര്‍കോട് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. പിന്നീടു നില ഗുരുതരമായതിനാല്‍ മംഗളൂരുവിലേക്കു മാറ്റുകയായിരുന്നു. ഇന്നു രാവിലെയാണു മരിച്ചത്.
Discussion about this post