മുംബൈ: അജയ് ബാലിന്റെ സംവിധാനത്തിൽ 2023ൽ പുറത്തിറങ്ങിയ ബോളിവുഡ് ത്രില്ലർ ചിത്രമാണ് ‘ദി ലേഡി കില്ലർ’. അർജുൻ കപൂറും ഭൂമി പെട്നേക്കറുമാണു ചിത്രത്തിൽ മുഖ്യവേഷത്തിലെത്തുന്നത്. ഇന്ത്യൻ സിനിമ കണ്ട ഏറ്റവും വലിയ ബോക്സ് ഓഫീസ് ദുരന്തങ്ങളിലൊന്നായിരുന്നു ഈ അജയ് ബാൽ ചിത്രം. 45 കോടി രൂപ മുടക്കുമുതലുള്ള ‘ദി ലേഡി കില്ലർ’ തിയറ്ററിൽനിന്ന് നേടിയത് വെറും 60,000 രൂപയാണെന്ന് കേൾക്കുമ്പോൾ തന്നെ ആ പരാജയത്തിന്റെ ആഴം വ്യക്തമാകും.
99.99 ശതമാനം നഷ്ടമാണ് സിനിമയ്ക്കുണ്ടായതെന്നാണു വിലയിരുത്തൽ. ഇന്ത്യൻ സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ പരാജയങ്ങളുടെ മുൻനിരയിൽ തന്നെ വരും ‘ദി ലേഡി കില്ലർ’. 2023 നവംബർ മൂന്നിനാണു ചിത്രം തിയറ്ററിൽ റിലീസ് ചെയ്തത്. തിയറ്ററിൽ മാത്രമല്ല, അതിനു മുൻപും ഒരുപാട് ദുരന്തങ്ങൾ പിന്നിട്ടാണു ചിത്രം പ്രേക്ഷകരിലെത്തിയത്. 2022ൽ ആരംഭിച്ച ഷൂട്ടിങ് പലതവണ മുടങ്ങി. പല സീനുകളും മാറ്റി ഷൂട്ട് ചെയ്യേണ്ടിയും വന്നു. എല്ലാം പൂർത്തിയാക്കി തിയറ്ററിലെത്തുമ്പോഴേക്കും ചെലവ് 45 കോടി കടന്നിരുന്നു.
എന്നാൽ, റിലീസിന്റെ ആദ്യദിനം തന്നെ ‘ദി ലേഡി കില്ലറി’ന്റെ ദുർവിധിയും നിശ്ചയിക്കപ്പെട്ടിരുന്നു. റിലീസ് ദിനത്തിൽ ഇന്ത്യയിലൊന്നാകെയുള്ള തിയറ്ററുകളിലായി ആകെ വിറ്റുപോയത് വെറും 293 ടിക്കറ്റ്! ഇതിൽനിന്നു ലഭിച്ചത് 38,000 രൂപയും. വെറും 50 സ്ക്രീനുകളിലായിരുന്നു പ്രദർശനം ആരംഭിച്ചത്.
‘ലേഡി കില്ലറി’ന്റെ പരാജയത്തിനു പ്രേക്ഷകരിൽ പഴിചാരി രക്ഷപ്പെടാനും പറ്റില്ല. ഒരു തട്ടിക്കൂട്ട് ചിത്രമായിരുന്നു തിയറ്ററിലെത്തിയത്. ക്ലൈമാക്സ് പോലും പൂർണമായി ഷൂട്ട് ചെയ്തിരുന്നില്ലത്രെ! ഇക്കാര്യം സംവിധായകൻ അജയ് ബാൽ തന്നെ ഒരു അഭിമുഖത്തിൽ സമ്മതിച്ചതാണ്. ഇക്കാര്യം അദ്ദേഹം പിന്നീട് നിഷേധിച്ചെങ്കിലും സത്യം അങ്ങനെ തന്നെ കിടക്കുന്നു.
Discussion about this post