കൊച്ചി: എളമക്കരയില്‍ അമ്മയുടെ ആണ്‍സുഹൃത്ത് കൊലപ്പെടുത്തിയ ഒന്നരമാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം ഏറ്റെടുക്കാന്‍ ആരുമെത്തിയില്ല. മനുഷ്യാവകാശ ദിനത്തിലും ആരും ഏറ്റുവാങ്ങാനില്ലാതെ മോര്‍ച്ചറിയില്‍ തണുത്തുറഞ്ഞിരിക്കുകയാണ് ആ കുഞ്ഞു ശരീരം. ഏറ്റവും ചെറിയ ശവപ്പെട്ടികൾക്കാണ് ഏറ്റവും ഭാരമുള്ളതെന്നാണ് പറയാറുള്ളത്. കളമശ്ശേരി മെഡിക്കല്‍ കോളേജിന്റെ മോര്‍ച്ചറിയിലാണ് ഭാരമുള്ള ആ പിഞ്ചുശരീരമിപ്പോള് സൂക്ഷിച്ചിരിക്കുന്നത്.
കഴിഞ്ഞയാഴ്ചയാണ് എളമക്കരയില്‍ കുഞ്ഞ് ദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തില്‍ കുഞ്ഞിന്റെ അമ്മയും ആണ്‍സുഹൃത്തും അറസ്റ്റിലായി ദിവസങ്ങള്‍ പിന്നിട്ടു. അപ്പോഴും കുഞ്ഞിന്റെ മൃതദേഹം ഏറ്റെടുക്കാന്‍ ഇതുവരെ ആരുമെത്തിയിട്ടില്ലെന്നതാണ് സങ്കടകരമായ കാര്യം. മരിച്ചിട്ടും മടക്കമില്ലാതെ അടുക്കിവെച്ച ഫ്രീസര്‍ പെട്ടികളില്‍ ഉറങ്ങുന്ന മോര്‍ച്ചറിയിലെ മറ്റുപലര്ക്കുമിടയിലാണ് ആ പിഞ്ചുദേഹവും, ഇനിയൊരിക്കലും ഉണരാതെ നിത്യനിദ്രയിലാണ്ടിരിക്കുന്നത്. ജനിച്ചുവീണതുമുതല്‍ സ്നേഹമറിയാത്ത ആ കുഞ്ഞിനെ പലപ്പോഴായി അമ്മയുടെ ആണ് സുഹൃത്ത് ഉപദ്രവിച്ചുകൊണ്ടിരുന്നിരുന്നു.
കൊല്ലാകൊല ചെയ്തവന് ഒടുവില്‍ ആ കുഞ്ഞിനെ ശരിക്കും കൊന്നു. ഒന്നും മിണ്ടാതെ പ്രതികരിക്കാതെയിരുന്ന കുഞ്ഞിന്റെ അമ്മയും അവനൊപ്പം ജയിലിലായി. കുഞ്ഞിന്റെ അച്ഛന് ആരാണെന്നോ എവിടെയാണെന്നോ അറിയില്ല. ഐസ് കട്ടകണക്കെ ആ കുഞ്ഞ് ശരീരം മെഡിക്കല്‍ കോളേജിലെ മോര്‍ച്ചറിയില്‍ കിടക്കുമ്പോള്‍ ഇനി ആരു വരുമെന്ന ചോദ്യമാണ് ബാക്കി. ആരും വന്നില്ലെങ്കില്‍ അനാഥ മൃതദേഹമായി പ്രഖ്യാപിക്കും. പിന്നീട് മോര്‍ച്ചറിയില്‍നിന്ന് പൊതുശ്മശാനത്തിലേക്ക് കൊണ്ടുപോയി സംസ്കരിക്കും.
എളമക്കരയിൽ ഒന്നരമാസം പ്രായമുള്ള കുഞ്ഞിനെ കൊന്ന കേസിലെ പ്രതികളെ കഴിഞ്ഞ ദിവസം കോടതിയിൽ റിമാൻഡ് ചെയ്തിരുന്നു. ആലുവ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ് കോടതിയാണ് രണ്ട് പ്രതികളെയും ഡിസംബർ 20 വരെ റിമാൻഡ് ചെയ്തത്. പ്രതിയായ കുഞ്ഞിന്റെ അമ്മ അശ്വതിയെ കാക്കനാട് വനിതാ ജയിലിലേക്കും കുഞ്ഞിനെ കൊലപ്പെടുത്തിയ ഇവരുടെ സുഹൃത്തായ ഷാനിഫിനെ ആലുവ സബ് ജയിയിലിലേക്കുമാണ് മാറ്റിയത്. ഡിസംബര്‍ ഒന്നിനാണ് ഷാനിഫും അശ്വതിയും കുഞ്ഞുമൊത്ത് എളമക്കരയിലെ ലോഡ്ജില്‍ മുറിയെടുത്തത്.
മൂന്നാം തിയതി പുലര്‍ച്ചെയായിരുന്നു കൊലപാതകം. ഉറങ്ങിക്കിടന്ന കുഞ്ഞിനെയെടുത്ത് കുഞ്ഞുതല ഷാനിഫിന്റെ കാല്‍മുട്ടില്‍ ശക്തമായി ഇടിപ്പിച്ചു. തലക്ക് ക്ഷതമേറ്റാണ് കുഞ്ഞ് മരിച്ചത്. കുഞ്ഞിനെ ശരീരത്തില്‍ കടിച്ച ഷാനിഫ് കുഞ്ഞ് കരയുന്നില്ലെന്ന് കണ്ടതോടെ മരണം ഉറപ്പാക്കി. തുടര്‍ന്ന് നേരം വെളുത്തപ്പോഴാണ് മരിച്ച കുഞ്ഞുമായി ഷാനിഫും അശ്വതിയും ആശുപത്രിയിലേക്ക് തിരിച്ചത്. മരണം സ്ഥിരീകരിച്ച ഡോക്ടര്‍ സംശയം തോന്നി പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. അസ്വഭാവിക മരണത്തിന് കേസെടുത്ത പൊലീസ് ഇരുവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതികള്‍ കുറ്റം സമ്മതിച്ചത്.
Discussion about this post