തിരുവനന്തപുരം: തിരുവനന്തപുരം തമ്പാനൂരിലെ ഹോട്ടല്‍ മുറിയിലെ യുവതിയുടെ മരണം കൊലപാതകമെന്ന് പൊലീസ്. ഗായത്രിക്കൊപ്പം ഹോട്ടലില്‍ താമസിച്ച കൊല്ലം കോട്ടപ്പുറം സ്വദേശി പ്രവീണാണ് ഗായത്രിയെ കൊലപ്പെടുത്തിയത്. പ്രതി കുറ്റം സമ്മതിച്ചുവെന്നും പൊലീസ് വ്യക്തമാക്കി. പ്രണയബന്ധത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തിന് കാരണമായത്. ഹോട്ടല്‍ മുറിയില്‍വച്ച് ഗായത്രിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് പ്രവീണ്‍ സമ്മതിച്ചതായും പൊലീസ് പറഞ്ഞു.
ശനിയാഴ്ച ഗായത്രിക്കൊപ്പം മുറിയെടുത്ത പ്രവീണിനെ കാണാനില്ലായിരുന്നു. വൈകിട്ടോടെ പ്രവീൺ മുറിയിൽ നിന്ന് പുറത്ത് പോയിരുന്നു. മുറി പുറത്തുനിന്ന് പൂട്ടിയ നിലയിൽ ആയിരുന്നു. പ്രവീൺ ആണ് മരണ വിവരം ഹോട്ടലിൽ വിളിച്ചുപറഞ്ഞത്. പെൺകുട്ടിയെ കാണാനില്ലെന്ന വീട്ടുകാർ നേരത്തെ പരാതിപ്പെട്ടിരുന്നു.
നഗരത്തിലെ ഒരു പ്രശസ്ത ജുവലറിയിൽ പ്രവീണും ഗായന്ത്രിയും ഒന്നിച്ച് ജോലി ചെയ്തിരുന്നു. ഈ സമയത്താണ് ഇരുവരും പ്രണയത്തിലായത്. എട്ട് മാസം മുൻപ് ഗായന്ത്രി ജോലി ഉപേക്ഷിച്ചുവെങ്കിലും ഇരുവരും തമ്മിൽ അടുപ്പം തുടർന്നു. ഇതിനിടെ പ്രവീൺ ഗായത്രിയെ വിവാഹം കഴിച്ചുവെന്നും വിവരമുണ്ട്. പള്ളിയിൽ വച്ച് വിവാഹം നടത്തിയ ഫോട്ടോ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് അരിസ്റ്റോ ജംഗ്ഷനിൽ ഉള്ള ഹോട്ടലിലെ മുറിയിൽ ഗായത്രിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഹോട്ടലിലെ റിസപ്ഷനിൽ വന്ന ഒരു ഫോൺ കോളിലാണ് യുവതി മുറിയിൽ മരിച്ച വിവരം ഹോട്ടൽ ജീവനക്കാർ അറിയുന്നത്. മുറി പുറത്തുനിന്ന് പൂട്ടിയിരിക്കുന്നത് കണ്ട് സംശയം തോന്നി പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. വായിൽ നിന്ന് നുരയും പതയും വന്ന നിലയിലായിരുന്നു യുവതി.
തുടർന്ന് പൊലീസ് യുവാവിന് വേണ്ടിയുള്ള തെരച്ചിൽ ഊർജ്ജിതമാക്കി. എന്നാൽ ഇതിനിടെ യുവാവ് പരവൂർ പൊലീസിന് മുന്നിൽ കീഴടങ്ങുകയായിരുന്നു. ഗായത്രിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്ന് ഇയാൾ സമ്മതിച്ചിട്ടുണ്ട്. വാക്കു തർക്കത്തിനിടെയാണ് കൊലപാതകം. വിവാഹിതനായ, രണ്ട് കുട്ടികളുടെ പിതാവായ പ്രവീൺ അത് മറച്ചു വച്ചാണ് ഗായത്രിയുമായി അടുത്തത്. എന്നാൽ വിവരങ്ങൾ അറിഞ്ഞതിനെ തുടർന്ന് പിന്നീട് പ്രവീണിന്റെ ഭാര്യ ഗായത്രിയുടെ വീട്ടുകാരുമായി ബന്ധപ്പെട്ടിരുന്നു. ജുവലറിയിലും ഇവർ പരാതിയുമായി എത്തി, ഇതിനിടെ ഇയാളെ ജുവലിറിയുടെ തമിഴ്നാട് ബ്രാഞ്ചിലേക്ക് സ്ഥലം മാറ്റുകയും ചെയ്തിരുന്നു. ഇവിടേയ്ക്ക് പോകുന്നതിന് മുൻപാണ് പ്രവീൺ ഹോട്ടലിൽ മുറിയെടുത്തത്.
Discussion about this post