
പയ്യോളി: ഇടവേളയ്ക്ക് ശേഷം പെരുമാൾപുരം മഹാശിവക്ഷേത്രവും തിക്കോടിയൻ സ്മാരക ഗവ. ഹയർ സെക്കണ്ടറി സ്കൂളും തമ്മിലുള്ള ഉടമസ്ഥാവകാശ തർക്കം സംഘർഷത്തിലേക്ക്. പോലീസും റവന്യു അധികൃതരും മുറിച്ചുമാറ്റിയ ബോർഡ് രാത്രിയോടെ തൽസ്ഥാനത്ത് പുനഃസ്ഥാപിച്ച് ഭക്തർ.

ശബരി മല ദർശനം നടത്തുന്ന അയ്യപ്പഭക്തർക്ക്, പ്രാഥമിക സൗകര്യമൊരുക്കുന്നതിൻ്റെ ഭാഗമായി ക്ഷേത്രത്തിൻ്റെ പടിഞ്ഞാറെ നടയിൽ സ്ഥാപിച്ച ബോർഡ് ഇന്നുച്ചയോടെ കൊയിലാണ്ടി സി ഐ എൻ സുനിൽ കുമാറിൻ്റെയും പയ്യോളി എസ് ഐ എസ് എസ് ശ്രീജേഷിൻ്റെയും നേതൃത്വത്തിൽ പോലീസും തഹസിൽദാർ സി പി മണിയുടെ നേതൃത്വത്തിൽ റവന്യു സംഘവും എത്തി മുറിച്ചു മാറ്റിയിരുന്നു. ഭക്തർ ആരും എത്താൻ സാധ്യതയില്ലാത്ത സമയം തിരഞ്ഞെടുത്ത്,

ആരെയുമറിയിക്കാതെ സർവ സന്നാഹവുമായെത്തിയ സംഘം ജനറേറ്ററും ഇരുമ്പു കട്ടറും ഉപയോഗിച്ച് ബോർഡ് മുറിച്ചെടുത്ത് കൊണ്ടു പോവുകയായിരുന്നു. വിരലിലെണ്ണാവുന്ന ഭക്തരുടെ പ്രതിഷേധം വകവെക്കാതെയായിരുന്നു പോലീസ്, റവന്യു അധികൃതരുടെ നടപടി. ഇതോടെ പ്രതിഷേധത്തിലായ ഭക്തർ ക്ഷേത്ര ഭരണ സമിതിയുടെ നേതൃത്വത്തിലാണ് വൈകിട്ട് 6 മണിയോടെ ബോർഡ് പുന:സ്ഥാപിച്ചത്.

തുടർന്ന്, പെരുമാൾപുരം ക്ഷേത്രപരിസരത്തു നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം പയ്യോളി ടൗൺ പ്രദക്ഷിണത്തിന് ശേഷം ക്ഷേത്രപരിസരത്ത് സമാപിച്ചു.
സംഭവങ്ങളുടെ പശ്ചാത്തലത്തിൽ വൻ പോലീസ് സന്നാഹം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.




Discussion about this post