പയ്യോളി: സുധീഷ് പയ്യോളിയുടെ ഗിന്നസ് വേൾഡ് റെക്കോർഡ് ബ്രേക്കിങ് പ്രോഗ്രാമായ ‘ഗിന്നസ് വിൻ മിഷൻ’ പൂർത്തിയായി. ആറായിരത്തിലധികം മിഠായി കവറുകൾ ഒട്ടിച്ചു ചേർത്ത് അധ്യാപകനായ പയ്യോളിയിലെ പി എം സുധീഷ് നടന്നു കയറിയത് ചരിത്രത്തിലേക്ക്.
15.75 സ്ക്വയർ മീറ്ററിൽ ചിത്രം പൂർത്തിയാക്കുന്നതിന് പത്തു മണിക്കൂറും 15 മിനിട്ടും വേണ്ടിവന്നു.വൈകുന്നേരം 3.15 ന് തുടങ്ങിയ മൊസൈക് ചിത്ര നിർമാണം ഇന്ന് പുലർച്ചെ 1.30 യോടെയാണ് പൂർത്തിയായത്.
ചിത്രരചനയ്ക്ക് ഗിന്നസ് വേൾഡ് റെക്കോഡ്സിൻ്റെ നിഷ്കർഷയനുസരിച്ച് ഉദ്യോഗസ്ഥരായ ഗവ. സർവെയർ സജീവൻ തീർഥ, എച്ച് ഐ ടി പി പ്രജീഷ് കുമാർ, അധ്യാപകൻ കണിയാരക്കണ്ടി പ്രദീപ് കുമാർ, സർഗാലയ ആർടിസ്റ്റ് അശോക് കുമാർ മൂരാട്, അധ്യാപകൻ ചാത്തോത്ത് സജീവൻ എന്നിവർ വിവരങ്ങൾ രേഖപ്പെടുത്തി സാക്ഷികളായി.
ഇനി ചിത്ര നിർമാണത്തിൻ്റെ തുടക്കം മുതൽ ഒടുക്കം വരെ ഷൂട്ട് ചെയ്ത വീഡിയോ, മറ്റ് രേഖകൾ എന്നിവ ഗിന്നസ് വേൾഡ് റെക്കോഡിൻ്റെ ആസ്ഥാനമായ ലണ്ടനിലേക്ക് അയച്ചു നൽകണം. അധികൃതർ ഇവ കൃത്യമായപരിശോധനയ്ക്ക് വിധേയമാക്കിയതിന് ശേഷമാവും അംഗീകാരമുണ്ടാവുക.
ഇതിന് മൂന്ന് മുതൽ 6 മാസം വരെയെടുക്കാം എന്നാണ് അറിയുന്നത്.
നിലവിൽ ലോകത്തിലെ ഏറ്റവും വലിയ മോസൈക് ചിത്രം ജപ്പാൻകാരനായ മോസ് ബർജർ കിയൊക്കെയ് എന്നയാൾക്ക് അവകാശപ്പെട്ടതാണ്. 14.82 സ്ക്വയർ മീറ്ററാണ് ഇതിൻ്റെ വലിപ്പം.
20 സ്ക്വയർ മീറ്റർ വലിപ്പമാണ് ലക്ഷ്യമെങ്കിലും 15.75 സ്ക്വയർ മീറ്ററിലാണ് ചിത്രം പൂർത്തിയാക്കിയത്. ഇതോടെ ലോക റെക്കോഡിലേക്കുള്ള ആദ്യഘട്ടം പൂർത്തിയായി.
പയ്യോളി നഗരസഭാധ്യക്ഷൻ ഷഫീഖ് വടക്കയിലിൻ്റെ അധ്യക്ഷതയിൽ എം എൽ എ കാനത്തിൽ ജമീലയാണ് പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചത്.
ഔപചാരിക ഉദ്ഘാടനത്തോടെ ചിത്രരചനയ്ക്ക് ആവശ്യമായ ആറായിരത്തിലധികം മിഠായികൾ വിതരണം ചെയ്യുകയും ഈ മിഠായി കവറുകൾ ശേഖരിച്ചാണ് ചിത്രം പൂർത്തിയാക്കിയത്.
ചിത്രരചനയക്ക് ജനപ്രതിനിധികൾ, വിദ്യാർത്ഥികൾ, അദ്ധ്യാപകർ, കുടുംബശ്രീ പ്രവർത്തകർ, വ്യാപാരികൾ, നാട്ടുകാർ, രാഷ്ട്രീയ സാമൂഹിക കലാ-കായിക രംഗത്തെ പ്രമുഖർ തുടങ്ങിയവർ സാക്ഷികളായി. പഴയകാല സിനിമാഗാനങ്ങളുടെ ആലാപനവും പരിപാടിയോടനുബന്ധിച്ച് നടന്നു.
Discussion about this post