പയ്യോളി: വാർത്താ സമ്മേളനം നടത്തി വിദ്യാർഥിയെ അപകീർത്തിപ്പെടുത്തിയ പയ്യോളി തിക്കോടിയൻ സ്മാരക ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ അധികൃതർക്കും പി ടി എ ക്കുമെതിരെ ബാലാവകാശ കമ്മീഷന് പരാതി നൽകുമെന്ന് മാതാവ് അറിയിച്ചു.

സ്കൂൾ കെട്ടിടത്തിൽ നിന്നും വിദ്യാർഥി ചാടിയതുമായി ബന്ധപ്പെട്ട് സ്കൂൾ അധികൃതരും പി ടി എയും നടത്തിയ വാർത്താ സമ്മേളനത്തിൽ ഉന്നയിച്ച ആരോപണങ്ങൾക്കെതിരെ പ്രതികരിക്കുകയായിരുന്നു മാതാവ്.
ഒരു പ്രത്യേക സാഹചര്യത്തിൽ സ്കൂൾ കെട്ടിടത്തിൽ നിന്നും മകൻ ചാടിയതുമായി ബന്ധപ്പെട്ട് ഇപ്പോൾ നടക്കുന്ന ചർച്ചകളിൽ മനോവേദനയനുഭവിക്കുന്ന മാതാപിതാക്കളാണ് തങ്ങളെന്നും

വിദ്യാർഥി കെട്ടിടത്തിൽ നിന്ന് ചാടാനുണ്ടായ സാഹചര്യം സ്കൂളുമായി ബന്ധപ്പെട്ടതല്ലെന്നും കുടുംബ പ്രശ്നങ്ങളാണെന്നുമുള്ള പ്രസ്താവന അനവസരത്തിലും വേദനാജനകവുമാണെന്നും മാതാവ് പറഞ്ഞു.
സ്കൂളിലെ മറ്റ് അധ്യാപകർക്കോ വിദ്യാർഥികൾക്കോ നാട്ടുകാർക്കോ വീട്ടുകാർക്കോ ഒരു മോശം അഭിപ്രായമോ എതിരഭിപ്രായമോ

പറയാനില്ലാത്ത മകനെ പൊതുമധ്യത്തിൽ അപകീർത്തിപ്പെടുത്തുകയും അപമാനിക്കുകയുമാണ് വാർത്താ സമ്മേളനത്തിലൂടെ ചെയ്തത്. ‘സ്കൂളിലെ പ്രശ്നമല്ല’ എന്ന് ക്ലാസ് ടീച്ചർക്കും പ്രധാനാധ്യാപകനും പോലീസിനും മകൻ മൊഴി നൽകിയിട്ടുണ്ടെന്ന് ഇവർ പറഞ്ഞത് തികച്ചും വാസ്തവ വിരുദ്ധമാണ്.

സ്കൂളിൽ നിന്നും ഉണ്ടായ പ്രയാസം ക്ലാസ് ടീച്ചറോടും പ്രധാനാധ്യാപകനോടും തുറന്ന് പറഞ്ഞിട്ടുണ്ട്. കൂടാതെ, ഇവർ പറയുന്നത് പോലെ ഒരു പോലീസ് ഓഫീസറും ഇതുവരെ മകൻ്റെ മൊഴിയെടുത്തിട്ടുമില്ല. സംഭവം നടന്ന കെട്ടിടത്തിലെ സി സി ടി വി പ്രവർത്തനരഹിതമാണെന്നാണ് സ്കൂൾ അധികൃതരുടെ വാദം.

സ്കൂളിൽ നടക്കുന്ന പ്രശ്നങ്ങൾ വേണ്ടപ്പെട്ടവരെ അറിയിക്കാതെ സ്കൂൾ അധികാരികളും പി ടി എ യും മൂടിവെക്കുന്നത് എന്തിനാണ്?. മകൻ കെട്ടിടത്തിൽ നിന്നും ചാടിയ സംഭവം പോലീസിനേയോ മേലുദ്യോഗസ്ഥരേയോ അറിയിക്കാത്തത് എന്തുകൊണ്ടാണെന്നും മാതാവ് ചോദിക്കുന്നു. ഇങ്ങിനെയൊരു അനിഷ്ട സംഭവം നടന്നിട്ടും പി ടി എ ജനറൽ ബോഡി വിളിച്ച് ചേർക്കാതെ സ്കൂൾ അധികൃതരും പി ടി എ എക്സിക്യൂട്ടീവ് അംഗങ്ങളും ചേർന്ന് നടത്തിയ വാർത്താ സമ്മേളനം മകനെയും ഞങ്ങളുടെ കുടുംബത്തെയും അവഹേളിക്കാനായി മാത്രമാണെന്നും മാതാവ് മാധ്യമങ്ങൾക്ക് നൽകിയ കുറിപ്പിൽ ആരോപിച്ചു.

Discussion about this post