തിരുവനന്തപുരം: പ്രശസ്ത ചലച്ചിത്ര പിന്നണി ഗായിക സംഗീത സചിത് അന്തരിച്ചു. 46 വയസായിരുന്നു. വൃക്കരോഗത്തിന് ചികിത്സയിലിരിക്കെ തിരുവനന്തപുരത്തെ സഹോദരിയുടെ വീട്ടിൽ പുലർച്ചെയായിരുന്നു അന്ത്യം. സംസ്‌കാരം വൈകിട്ട് മൂന്നിന് തൈക്കാട് ശാന്തികവാടത്തില്‍.
മലയാളം, തെലുങ്ക്, തമിഴ്, കന്നഡ തുടങ്ങിയ ഭാഷകളിലായി ഇരുനൂറോളം സിനിമകളിൽ പാടിയിട്ടുണ്ട്.’എന്ന് സ്വന്തം ജാനകിക്കുട്ടി’ എന്ന സിനിമയിലെ ‘അമ്പിളിപ്പൂവട്ടം പൊന്നുരുളി’ എന്ന ഗാനത്തിലൂടെയാണ് പ്രശസ്തയായത്. മിസ്റ്റര്‍ റോമിയോയില്‍ പാടിയ ‘തണ്ണീരൈ കാതലിക്കും’ എന്ന ഗാനം ഹിറ്റായിരുന്നു. പഴശ്ശിരാജയിലെ ‘ഓടത്തണ്ടില്‍ താളം കൊട്ടും’, രാക്കിളിപ്പാട്ടിലെ ‘ധും ധും ധും ദൂരെയേതോ’, കാക്കക്കുയിലിലെ ‘ആലാരെ ഗോവിന്ദ’, അയ്യപ്പനും കോശിയിലെ ‘താളം പോയി തപ്പും പോയി’ തുടങ്ങിയവയും പ്രശംസ പിടിച്ചുപറ്റിയിരുന്നു. കുരുതി സിനിമയുടെ തീം സോങ് ആണ് മലയാളത്തില്‍ ഒടുവിലായി പാടിയത്.
മലയാളത്തിലും തമിഴിലുമായി നൂറിലധികം ഓഡിയോ കാസറ്റുകള്‍ക്കുവേണ്ടിയും സംഗീത പാടിയിരുന്നു. എല്ലാ പ്രമുഖ ഗായകര്‍ക്കുമൊപ്പം വിദേശത്ത് ഗാനമേളകളും അവതരിപ്പിച്ചിട്ടുണ്ട്.
Discussion about this post