സിദ്ധി: വയോധികന്റെ തലയറുത്ത് റോഡിലൂടെ നടന്ന് യുവാവ്. ദുർമന്ത്രവാദം ചെയ്തെന്ന സംശയത്തിന്‍റെ പേരിലാണ് യുവാവ് അറുപതുകാരനായ അമ്മാവനെ കഴുത്തറുത്തു കൊലപ്പെടുത്തിയത്. ഛേദിക്കപ്പെട്ട തലയും കോടാലിയുമായി രണ്ടു കിലോമീറ്റർ റോഡിലൂടെ ചുറ്റിനടന്ന ഇയാളെ പോലീസ് പിന്നീട് അറസ്റ്റ് ചെയ്യുകയായിരുന്നു.
ജില്ലാ ആസ്ഥാനത്തുനിന്ന് 10 കിലോമീറ്റർ അകലെയുള്ള ജമോദി പോലീസ് സ്റ്റേഷൻ പരിധിയിലുള്ള കരിമതി ഗ്രാമത്തിൽ വെള്ളിയാഴ്ചയായിരുന്നു സംഭവം. 26കാരനായ പ്രതി തന്‍റെ അമ്മാവൻ മന്ത്രവാദം നടത്തി പ്രശ്നം സൃഷ്ടിക്കുന്നുവെന്ന സംശയത്തിലാണ് ഈ ക്രൂരകൃത്യം ചെയ്തത്.
പ്രതിയായ ലാൽബഹദൂർ ഗൗഡ് വെള്ളിയാഴ്ച മാതൃസഹോദരൻ മക്സുദൻ സിംഗ് ഗൗഡിന്‍റെ വീട്ടിലെത്തി വാക്കുതർക്കത്തെത്തുടർന്ന് കോടാലികൊണ്ട് കഴുത്തിൽ വെട്ടുകയായിരുന്നുവെന്നു ജമോദി പോലീസ് സ്റ്റേഷൻ ഇൻചാർജ് ശേഷമണി മിശ്ര പറഞ്ഞു.
കൊലപാതകത്തിനു ശേഷം, വെട്ടിമുറിച്ച തലയും മഴുവും കൈകളിൽ പിടിച്ചു പ്രതി പോലീസ് സ്റ്റേഷനിലേക്കു നടക്കാൻ തുടങ്ങി. ഇതിനകം സംഭവമറിഞ്ഞ പോലീസ് പാതിവഴിയിൽ വച്ച് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
Discussion about this post