കൊച്ചി : നടൻ ഷൈൻ ടോം ചാക്കോയെ ചോദ്യം ചെയ്യലിനുശേഷം ഡീ അഡിക്ഷൻ സെന്‍ററിലേക്ക് കൊണ്ടുപോയി. തൊടുപുഴയിലെ സെന്‍ററിലേക്കാണ് മാറ്റുന്നത്. നിലവിൽ ചികിത്സയിൽ ആണെന്ന് ഷൈനും കുടുംബവും അറിയിച്ചിരുന്നു. എക്സൈസ് ഓഫീസിലും ഷൈൻ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. ചോദ്യം ചെയ്യലിന് ശേഷം നിശ്ശബ്ദനായിട്ടാണ് ഷൈൻ പുറത്തിറങ്ങിയത്. മാധ്യമങ്ങളോട് പ്രതികരിച്ചില്ല. ചോദ്യം ചെയ്യൽ 10 മണിക്കൂറിലെറെ നീണ്ടുനിന്നിരുന്നു. രാവിലെ ഏഴരയോടെയാണ് ഷൈൻ എത്തിയത്.
ഷൈൻ ലഹരിക്ക് അടിമയാണെന്ന് എക്സൈസ് പറഞ്ഞു. മറ്റേത് അസുഖം വന്നാലും ചികിത്സിക്കേണ്ടത് പോലെ ഇതിനും ചികിത്സ ആവശ്യമാണ് . എക്സൈസിന്‍റെ വിമുക്തി പദ്ധതിയുടെ ഭാഗമായി ഡീ അഡിക്ഷൻ സെന്‍ററിലേക്ക് മാറ്റി. ഷൈൻ ആവശ്യപ്പെട്ടിട്ടാണ് ഡീ അഡിക്ഷൻ സെന്‍ററിലേക്ക് മാറ്റുന്നത്. തൊടുപുഴ പൈങ്കുളത്തുള്ള സേക്രഡ് ഹാർട്ട് സെന്‍ററിലേക്കാണ് മാറ്റിയത്. ബന്ധുക്കളോട് കൂടിയാലോചിച്ചു. എക്സൈസിന്‍റെ നിരീക്ഷണം ഉണ്ടാകും . സ്വയം സന്നദ്ധനായി ചികിത്സ പൂർത്തിയാക്കിയാൽ എൻഡിപിഎസ് കേസിൽ ഇളവ് ലഭിക്കുമെന്നും എക്സൈസ് അറിയിച്ചു.
ശ്രീനാഥ് ഭാസിയുടെയും മോഡൽ സൗമ്യയുടെയും ചോദ്യം ചെയ്യൽ പൂര്‍ത്തിയായിട്ടുണ്ട്. കേസിലെ പ്രതി തസ്‍ലീമയുമായി ഉള്ളത് ചരിചയം മാത്രമാണെന്നും സാമ്പത്തിക ഇടപാടുകൾ ഇല്ലെന്നും സൗമ്യ പറഞ്ഞു. വീണ്ടും ചോദ്യം ചെയ്യലിന് വിളിച്ചാൽ വരണമെന്ന് നിർദേശിച്ചിട്ടുണ്ടെന്നും സൗമ്യ പ്രതികരിച്ചു.
ഷൈൻ ടോം ചാക്കോയെ രണ്ട് തവണയാണ് എക്സൈസ് ചോദ്യം ചെയ്തത്. ഷൈൻ ടോം ചാക്കോയും മോഡൽ സൗമ്യയും ലഹരി ഇടപാട് നിഷേധിച്ചു. എന്നാൽ ഇരുവരെയും മാറിമാറി ചോദ്യം ചെയ്തതോടെ തസ്‍ലീമയുമായി ലഹരി ഇടപാട് നടത്തിയെന്ന വിലയിരുത്തലിലാണ് ഉദ്യോഗസ്ഥർ.
Discussion about this post