കാസർകോട്: ചെറുവത്തൂരിൽ ഷവർമ കഴിച്ച് വിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ കൂൾബാർ മാനേജർ അറസ്റ്റിൽ. കാസർകോട് പടന്ന സ്വദേശിയും കേസിൽ മൂന്നാം പ്രതിയുമായ അഹമ്മദാണ് അറസ്റ്റിലായത്. ഭക്ഷ്യവിഷബാധയേറ്റ് പെൺകുട്ടി മരിച്ചതിനെത്തുടർന്ന് ഇയാൾ ഒളിവിലായിരുന്നു. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. ദുബായിലുള്ള സ്ഥാപനത്തിന്റെ ഉടമ കാലിക്കടവ് സ്വദേശി കുഞ്ഞമ്മദിനായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുന്നത് ആലോചനയിലുണ്ടെന്നും പൊലീസ് അറിയിച്ചു.
അതേ സമയം, കാസർകോട് 4 കുട്ടികൾക്ക് ഷിഗെല്ല ബാധ. ഭക്ഷ്യവിഷബാധയേറ്റ് ആശുപത്രിയിൽ ചികിത്സയിലുള്ളവരിലാണ് രോഗബാധ. നിലവിൽ ഭക്ഷ്യവിഷബാധയേറ്റ് 51 പേർ ചികിത്സയിലുണ്ട്. ആരുടെയും നില ഗുരുതരമല്ലെെന്നാണ് ആശുപത്രി വൃത്തങ്ങൾ അറിയിച്ചിട്ടുള്ളത്. കാസർകോട്ടെ ഭക്ഷ്യവിഷബാധക്ക് കാരണം ഷിഗെല്ലയാണെന്ന് ഡോക്ടർമാർ അറിയിച്ചു.
ചെറുവത്തൂര്‍ ഐഡിയല്‍ ഫുഡ്പോയിന്റ് മാനേജിംഗ് പാര്‍ട്ണര്‍ മംഗളൂരു സ്വദേശി അനക്സ്, ഷവര്‍മയുണ്ടാക്കിയ നേപ്പാള്‍ സ്വദേശി സന്ദേശ് റായ് എന്നിവരാണ് നേരത്തെ അറസ്റ്റിലായത്. മനഃപൂര്‍വമല്ലാത്ത നരഹത്യ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്.
കരിവെള്ളൂർ പെരളം പഞ്ചായത്തിലെ മുണ്ടചീറ്റ സ്വദേശി പരേതനായ നാരായണൻ-ഇ.വി പ്രസന്ന ദമ്പതികളുടെ ഏക മകൾ ദേവനന്ദയാണ് (16) ഭക്ഷ്യവിഷബാധയേറ്റ് മരിച്ചത്. ശനിയാഴ്ചയാണ് പെൺകുട്ടി ഷവർമ്മ കഴിച്ചത്. പിന്നാലെ പനിയും വയറിളക്കവും ബാധിച്ച് ചെറുവത്തൂർ വി വി സ്മാരക ആശുപത്രിയിൽ ചികിത്സ തേടുകയും നില ഗുരുതരമായതോടെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. ഇവിടെയെത്തി മണിക്കൂറുകൾക്കുള്ളിൽ മരണം സംഭവിച്ചു.
കൂൾബാറിൽ നിന്ന് ഷവർമ്മ കഴിച്ച് അവശനിലയിലായ 51 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. വെള്ളിയാഴ്ചയും ശനിയാഴ്ചയുമായി ഷവർമ്മ കഴിച്ച കുട്ടികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഛർദ്ദിയും പനിയും വയറിളക്കവും ബാധിച്ചതിൽ ഒരു വിദ്യാർത്ഥി ഒഴികെ മറ്റുള്ളവരുടെ അപകടനില തരണം ചെയ്തതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചിരുന്നു.
Discussion about this post