കോഴിക്കോട്: കോഴിക്കോട് പറമ്പിൽ ബസാറിലെ മോഡലും നടിയുമായ ഷഹാനയുടെ മരണത്തിൽ അറസ്റ്റിലായ ഭർത്താവ് സജാദിനെ റിമാന്‍റ് ചെയ്തു. ഈ മാസം 28 വരെയാണ് കോഴിക്കോട് ജെ എഫ് എം സി കോടതിയാണ് സജാദിനെ റിമാന്‍റ് ചെയ്തത്. സജാദിനെ ജില്ലാ ജയിലിലേക്ക് മാറ്റി. സ്ത്രീപീഡനം, ആത്മഹത്യ പ്രേരണ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് സജാദിനെ അറസ്റ്റ് ചെയ്തത്.
കോഴിക്കോട് പറമ്പിൽ ബസാറിലെ വാടക വീട്ടിലാണ് ഷഹനയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവ സമയത്ത് ഭര്‍ത്താവ് സജ്ജാദ് കൂടെയുണ്ടായിരുന്നു. പ്രദേശവാസികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഷഹനയുടെ ബന്ധുക്കള്‍ സ്ഥലത്തെത്തി. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ഭര്‍ത്താവും ബന്ധുക്കളും സ്ത്രീധനം ആവശ്യപ്പെട്ടിരുന്നുവെന്നും പണത്തിന് വേണ്ടി ഷഹനയെ സജ്ജാദ് നിരന്തരം മര്‍ദിച്ചിരുന്നുവെന്നും കുടുംബം ആരോപിച്ചു.
സംഭവത്തില്‍ ഭര്‍ത്താവ് സജ്ജാദിനെ പൊലീസ് നേരത്തെ കസ്റ്റഡിയില്‍ എടുത്തിരുന്നു. ഷഹനയെ സജ്ജാദ് കൊലപ്പെടുത്തിയതാണെന്ന് ബന്ധുക്കള്‍ ആരോപിച്ചതിന് പിന്നാലെയാണ് സജ്ജാദിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തത്. ചോദ്യം ചെയ്യലിൽ പണത്തെച്ചൊല്ലി ഷഹാനയുമായി നിരന്തരം തര്‍ക്കിച്ചിരുന്നതായി സജ്ജാദ് പൊലീസിനോട് പറഞ്ഞു. കൂടാതെ പൊലീസ് പരിശോധനയില്‍ സജ്ജാദിന്‍റെ മുറിയില്‍ നിന്ന് കഞ്ചാവ് കണ്ടെടുത്തു. താന്‍ സ്ഥിരമായി ലഹരി ഉപയോഗിക്കാറുണ്ടെന്ന് സജ്ജാദ് ചോദ്യംചെയ്യലില്‍ സമ്മതിച്ചു. തൻ്റെ ലഹരി ഉപയോഗത്തില്‍ ഷഹനയ്ക്ക് എതിര്‍പ്പുണ്ടായിരുന്നുവെന്നും സജ്ജാദ് പൊലീസിനോട് പറഞ്ഞു.
സിനിമയില്‍ അഭിനയിച്ചതിന് ലഭിച്ച പ്രതിഫലത്തെ ചൊല്ലി ഷഹനയും സജ്ജാദും തമ്മില്‍ വഴക്കിട്ടിരുന്നുവെന്നും പോലീസ് പറഞ്ഞു. ഷഹാനയെ കൊലപ്പെടുത്തിയതാണെന്നാണ് ഷഹനയുടെ മാതാപിതാക്കളുടെ ആരോപണം. ചേവായൂര്‍ പൊലീസും ഫോറന്‍സിക് സംഘവും സ്ഥലത്ത് പരിശോധന നടത്തി. ഷഹന കൊല്ലപ്പെട്ട വീട്ടില്‍ മെഡിക്കല്‍ കോളജ് എ.സി.പി സുദര്‍ശനന്‍റെ നേതൃത്വത്തില്‍ പരിശോധന നടത്തി. മര്‍ദ്ദനമേറ്റിട്ടുള്ളതാണോ മുറിവുകള്‍ എന്നത് പരിശോധിക്കുമെന്ന് പൊലീസ് പറഞ്ഞു.
Discussion about this post