കൊയിലാണ്ടി: വിദ്യാഭ്യാസ രംഗത്ത് ആർ എസ് എസ് നയം നടപ്പാക്കാനാണ് കേന്ദ്ര മോഡി സർക്കാർ ശ്രമിക്കുന്നതെന്ന് എസ് എഫ് ഐ മുൻ അഖിലേന്ത്യാ പ്രസിഡൻ്റ് പി കെ ബിജു പറഞ്ഞു. എസ് എഫ് ഐ യുടെ നാൽപ്പത്തിയേഴാം ജില്ലാ സമ്മേളനത്തിന് തുടക്കം കുറിച്ചു കൊണ്ട് നടന്ന വമ്പിച്ച റാലിയുടെ ഭാഗമായി കാപ്പാട് കടലോരത്തെ അഭിമന്യു വള്ളിക്കുന്ന് നഗറിൽ നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചാതുർവർണ്യം തിരിച്ചു കൊണ്ടുവരുന്ന തരത്തിൽ പുതിയ പാഠ പുസ്തകങ്ങൾ സൃഷ്ടിക്കുകയും പുതിയ വിദ്യാഭ്യാസ നയങ്ങൾ രൂപീകരിക്കുകയും ചെയ്തു കൊണ്ട് ഹിന്ദു, ഹിന്ദി, ഹിന്ദുസ്ഥാൻ എന്ന നയമാണ് കേന്ദ്രം നടപ്പാക്കി വരുന്നത്.രാജ്യം വീണ്ടും കോളനിവൽക്കരണത്തിലേക്ക് എത്തിക്കുകയാണ് മോഡി, അമിത് ഷാചെയ്തു കൊണ്ടിരിക്കുന്നത്.

ഇന്ത്യയെ വിൽക്കുന്ന കച്ചവടക്കാരായി ഇവർ മാറുമ്പോൾ അദാനിയും അംബാനിയുമെല്ലാം രാജ്യം വിൽക്കുന്ന സ്ഥാപനങ്ങൾ വാങ്ങുന്നവരാകുന്നു. എൽ ഐ സിയും റെയിൽവേയും എയർ ഇന്ത്യയുമെല്ലാം വിറ്റുതുലക്കുന്നവരായി ഇന്ത്യൻ ഭരണാധികാരികൾ മാറിക്കഴിഞ്ഞിരിക്കുന്നു. പ്രതിവർഷം രണ്ടര കോടി തൊഴിൽ നൽകുമെന്ന് പറഞ്ഞാണ് ഏഴു വർഷം മുൻപ് മോഡി അധികാരത്തിൽ വന്നത്.എന്നാൽ പ്രതിവർഷം രണ്ടു കോടിയലധികം പേർക്ക് തൊഴിൽ നഷ്ടപ്പെടുന്ന അവസ്ഥയാണ് രാജ്യത്ത് നിലവിലുള്ളത്.രാജ്യം നിലവിൽ വരാൻ ഒരു പങ്കും വഹിക്കാത്തവർ രാജ്യത്തെ സമ്പത്ത് മുഴുവൻ നശിപ്പിക്കുന്നവരായി മാറിയിരിക്കുന്നു.

രാജ്യത്തെ വ്യവസായ രംഗം ശക്തിപ്പെടുത്താൻ തങ്ങൾക്കാവില്ലെന്നും പൊതുജന ക്കൾക്ക് ആരോഗ്യം നൽകാനും വിദ്യാഭ്യാസം നൽകാനും തങ്ങൾക്കാവില്ലെന്നും മോഡി പരസ്യമായിപ്പറയുന്നു.ഇത് തിരിച്ചറിയുന്ന പൊതു സമൂഹം പ്രതിഷേധിക്കുമ്പോൾ അവരെ രാജ്യത്തിൻ്റെ ശത്രുക്കളാണെന്നു പറഞ്ഞു അകറ്റാൻ നോക്കുന്നു.

ജില്ലാ പ്രസിഡണ്ട് ആർ സിദ്ധാർത്ഥ് അധ്യക്ഷത വഹിച്ചു. തിരുവങ്ങൂരിൽ നിന്നാരംഭിച്ച വൻ വിദ്യാർത്ഥി റാലി കാപ്പാട് എത്തിയതിനു ശേഷമാണ് പൊതുസമ്മേളനം ആരംഭിച്ചത്. അഖിലേന്ത്യാ പ്രസിഡണ്ട് വി പി സാനു, സംസ്ഥാന പ്രസിഡണ്ട് വി എ വിനീഷ്, കാനത്തിൽ ജമീല എം എൽ എ, സി പി ഐ എം ജില്ലാ സെക്രട്ടറി പി മോഹനൻ, കെ കെ മുഹമ്മദ്, കെ കെ ദിനേശൻ, എസ് എഫ് ഐ ജില്ലാ സെക്രട്ടറി അതുൽ പ്രസംഗിച്ചു. അമൽ രാജിവ് സ്വാഗതം പറഞ്ഞു.

Discussion about this post