ഭോപ്പാൽ: മധ്യപ്രദേശിലെ ഭോപ്പാലിൽ ലൈംഗികാക്രമണ ശ്രമം തടഞ്ഞ സ്ത്രീയെ പേപ്പർ കട്ടർ കൊണ്ട് ആക്രമിച്ച് പ്രതികൾ. അശ്ലീല ചുവയോടെ സംസാരിച്ചതിന് തല്ലിയ സ്‌ത്രീയെ, യുവാക്കൾ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ സ്ത്രീയുടെ മുഖത്ത് 118 തുന്നലുകളുണ്ട്. യുവതി ഇപ്പോൾ ശസ്ത്രക്രിയയ്ക്ക് ശേഷം ആശുപത്രിയിൽ ചികിത്സയിലാണ്.
വെള്ളിയാഴ്ച ഭർത്താവിനൊപ്പം ടി ടി നഗറിലെ റോഷൻപുരയിലുള്ള ശ്രീ പാലസ് ഹോട്ടലിലേക്ക് പോയ യുവതിയാണ് ആക്രമിക്കപ്പെട്ടത്. ബൈക്ക് പാർക്കിങ്ങിനെ ചൊല്ലി ഇവരും പ്രതികളും തമ്മിൽ തർക്കമുണ്ടായതായി പോലീസ് പറഞ്ഞു. ഹോട്ടലിന് മുന്നിലെ പാർക്കിങ്ങിനെ ചൊല്ലിയുണ്ടായ തർക്കത്തിന് പിന്നാലെ യുവാക്കൾ യുവതിയോട് അശ്ലീല ചുവയിൽ സംസാരിക്കുകയായിരുന്നു.
ഇതിനെ തുടർന്നാണ് സ്ത്രീ ഇവരെ തല്ലുന്നത്. ഹോട്ടലിൽ നിന്ന് തിരിച്ചിറങ്ങുമ്പോൾ അക്രമികൾ സ്ത്രീയുടെ മുഖത്ത് പേപ്പർ കട്ടർ കൊണ്ട് വെട്ടുകയായിരുന്നു. തുടർന്ന് ഭർത്താവ് ഇവരെ ആശുപത്രിയിൽ എത്തിച്ചു. ഗുരുതരമായ പരിക്കുകളെ തുടർന്ന് ശസ്ത്രക്രിയയ്ക്ക് വിധേയയായി.
പ്രതികളായ ബാദ്ഷാ ബേഗ്, അജയ് എന്ന ബിട്ടി സിബ്‌ഡെ എന്നിവരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും മൂന്നാം പ്രതിയെ പിടികൂടാനുള്ള തിരച്ചിൽ തുടരുകയാണെന്നും പൊലീസ് അറിയിച്ചു. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ ഇന്ന് രാവിലെ ദമ്പതികളെ സന്ദർശിക്കുകയും അവരുടെ ചികിത്സയ്ക്ക് പൂർണ്ണമായ സഹായം വാഗ്ദാനം ചെയ്യുകയും ചെയ്തു. സ്ത്രീയുടെ ധൈര്യത്തെ പ്രശംസിച്ച ചൗഹാൻ അവർക്ക് ഒരു ലക്ഷം രൂപ സമ്മാനിച്ചു. കുറ്റക്കാരെ വെറുതെ വിടില്ലെന്നും അവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം ഉറപ്പ് നൽകി.
Discussion about this post