തിരുവനന്തപുരം: വന്ദേഭാരത് ട്രെയിനുകള്‍ കെ റെയിലിന് ബദലാകുമോ എന്നത് പരിശോധിക്കേണ്ടത് അത്യാവശ്യമാണെന്ന് ശശി തരൂർ എം പി. കെ റെയിലിലെ നിലപാട് മാറ്റമായാണ് ശശിതൂർ എം പി യുടെ ഫേസ് ബുക്ക് പോസ്റ്റിനെ കാണുന്നത്. ഭൂമി ഏറ്റെടുക്കലിലും പരിസ്ഥിതി ആഘാതത്തിലും ഉയരുന്ന ആശങ്കകള്‍ പരിഹരിക്കണം. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടത്തണമെന്നും ശശി തരൂര്‍ അഭിപ്രായപ്പെട്ടു. മൂന്നുവര്‍ഷംകൊണ്ട് 400 അതിവേഗ വന്ദേഭാരത് എക്‌സ്പ്രസ് തീവണ്ടികള്‍ പുറത്തിറക്കുമെന്ന് കേന്ദ്ര ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെയാണ് തരൂര്‍ ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്.
നേരത്തേ, കെ റെയിൽ വിഷയത്തില്‍ കോണ്‍ഗ്രസ് നിലപാടിന് വിരുദ്ധമായ നിലപാട് ശശി തരൂര്‍ സ്വീകരിച്ചത് വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. കെപിസിസി അദ്ധ്യക്ഷൻ ഉൾപ്പടെയുള്ളവർ അദ്ദേഹത്തിനെതിരെ രംഗത്തെത്തുകയും നടപടി എടുക്കാന്‍ ദേശീയ നേതൃത്വത്തോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് നിലപാട് മാറ്റം.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം:
ഇന്നവതരിപ്പിക്കപ്പെട്ട കേന്ദ്ര ബജറ്റിൽ കേരളത്തെ സംബന്ധിച്ചിടത്തോളം ശ്രദ്ധേയമായത് മണിക്കൂറിൽ 180 കിലോമീറ്റർ വേഗതയുള്ള 400 പുതിയ വന്ദേഭാരത് ട്രെയിനുകളുടെ പ്രഖ്യാപനമാണ്.
കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും ഈ പദ്ധതി ഇപ്പോൾ കേരളത്തിൽ പ്രഖ്യാപിച്ചിട്ടുള്ള കെ റെയിൽ സിൽവർലൈൻ പദ്ധതിയെക്കാൾ ചെലവ് കുറഞ്ഞതും ഊർജ്ജ-കാര്യക്ഷമമായതുമായ ഒരു ബദലാകുമോ എന്ന് നോക്കേണ്ടത് അത്യാവശ്യമാണ്.
വന്ദേ ഭാരത് ട്രെയിനുകളുടെ സേവനം കേരളത്തിന് ലഭിക്കുകയാണെങ്കിൽ കേരളത്തിന്റെ വികസനത്തിന് വേണ്ടി സംസ്ഥാനത്തിന്റെ ഒരറ്റത്ത് നിന്നും മറ്റേ അറ്റത്തേക്ക് വേഗതയുള്ള ഗതാഗത സൗകര്യം എന്ന സർക്കാരിന്റെ ആവശ്യകതക്കും അതേ സമയം പ്രതിപക്ഷത്തിന്റെ പ്രസ്തുത പദ്ധതിയുടെ സാമ്പത്തിക ബാധ്യത, ഭൂമി ഏറ്റെടുക്കൽ, പരിസ്ഥിതി ആഘാതവുമായി ബന്ധപ്പെട്ട ആശങ്കകൾക്കുള്ള പരിഹാരവുമായേക്കാം.
Discussion about this post