പയ്യോളി: ദേശീയപാതാ വികസനത്തിൻ്റെ പേരിൽ മണൽകൊള്ള വ്യാപകം. സമീപത്തെ മറ്റ് കെട്ടിടങ്ങൾക്ക് ഭീഷണിയാകുന്ന രീതിയിലാണ് മണൽകടത്ത്. കെട്ടിടങ്ങൾ പൊളിച്ചുമാറ്റുന്നതിനോടനുബന്ധിച്ച് കെട്ടിടത്തിന് താഴെയുള്ളതും സമീപ സ്ഥലത്തുള്ളതുമായ മണലാണ് അർദ്ധരാത്രി ലോറികളും ജെ സി ബി യുമായെത്തി കടത്തിക്കൊണ്ടു പോകുന്നത്. നൂറ് കണക്കിന് ലോഡ് മണലാണ് പുലരുമ്പോഴേക്കും കൊണ്ടു പോകുന്നത്.

പയ്യോളി ടൗൺ ജംഗ്ഷന് കിഴക്ക് ഭാഗത്തെ സ്ഥലത്തുള്ള മണലാണ് യാതൊരു നിയന്ത്രണവുമില്ലാതെ എടുത്തു കൊണ്ടു പോകുന്നത്. ദേശീയപാതാ വിഭാഗം ഏറ്റെടുക്കാത്ത സ്ഥലത്ത് നിന്നാണ് മണൽകടത്ത്. നിയന്ത്രണമില്ലാത്ത മണലെടുപ്പ് കാരണം വലിയ കുഴികൾ രൂപപ്പെട്ട് കഴിഞ്ഞു.

ഇത് തൊട്ടടുത്ത് സ്ഥിതി ചെയ്യുന്ന കെട്ടിടങ്ങൾക്ക് ഭീഷണിയാവുകയാണ്. ശക്തമായൊരു മഴ പെയ്താൽ മണ്ണാലിച്ച് കെട്ടിടങ്ങൾ നിലംപതിക്കാൻ കാരണമാവും. ദിവസങ്ങളായി മണൽകടത്ത് തുടങ്ങിയിട്ടെന്ന് പറയുന്നു. ഇന്നലെയാണ് വ്യാപാരികളുടെ ശ്രദ്ധയിൽപ്പെട്ടത്.

തുടർന്ന്, ഇന്നലെ അർദ്ധരാത്രിയായതോടെ നിരവധി ലോറികളും ജെ സി ബി യും എത്തിയയുടൻ വ്യാപാരികളും കെട്ടിട ഉടമകളും എത്തി തടഞ്ഞു. പയ്യോളി പോലീസിലും വിവരമറിയിച്ചു. മണലെടുക്കുന്നത് തടഞ്ഞതോടെ സ്ഥലമുടമയിൽ നിന്ന് ലോഡിന് 400 രൂപ നൽകിയാണ് മണലെടുക്കുന്നതെന്ന് ഡ്രൈവർമാർ പറഞ്ഞതായി അറിയുന്നു.

ദേശീയപാത വികസന പ്രവൃത്തികൾ തുടങ്ങിയതോടെ വ്യാപകമായി മണൽ കൊള്ള തുടരുകയാണ്. കെട്ടിടങ്ങൾ പൊളിച്ച മാലിന്യങ്ങൾ മാറ്റുകയാണന്ന വ്യാജേനയാണ് മണൽ കടത്ത് നടക്കുന്നത്. തൊട്ടടുത്ത സ്ഥലങ്ങളിൽ നിന്നും ഉടമകൾ പണം വാങ്ങി മണൽ വിൽക്കുന്നുവെന്നും പറയുന്നു.

ഏതായാലും എടുത്തു കൊണ്ടു പോകുന്ന മണലിൽ എൺപത് ശതമാനത്തിലേറെയും വയലുകളും ചതുപ്പുകളും തണ്ണീർതടങ്ങളും നികത്തിയെടുക്കാനാണെന്നുള്ളതാണ് ആശങ്കയുളവാക്കുന്നത്. അതിന് അധികൃതരുടെ മൗനാനുവാദവുമുണ്ടെന്നതാണ് ഖേദകരം.


Discussion about this post