പാലക്കാട്:പാലക്കാട് ആര്‍എസ്എസ് മുൻ മുഖ്യശാരിരിക് ശിക്ഷക് എ ശ്രീനിവാസനെ കൊലപ്പെടുത്തിയ സംഭവത്തില്‍ നിര്‍ണായക തെളിവുകള്‍ പൊലീസിന് ലഭിച്ചു. ശ്രീനിവാസനെ കൊലപ്പെടുത്തിയ സംഘം പാലക്കാട് ജില്ലാ ആശുപത്രിയില്‍ എത്തിയതിന്റെ സി സി ടി വി ദൃശ്യങ്ങള്‍ അന്വേഷണസംഘത്തിന് ലഭിച്ചു. കൊല്ലപ്പെട്ട എസ് ഡി പി ഐ പ്രവര്‍ത്തകന്‍ സുബൈറിന്റെ പോസ്റ്റുമോര്‍ട്ടം സമയത്ത് പ്രതികള്‍ ജില്ലാ ആശുപത്രിയിലുണ്ടായിരുന്നു.
ഇവിടെ നിന്നാണ് ശ്രീനിവാസനെ കൊലപ്പെടുത്താന്‍ സംഘം പോയതെന്നാണ് അന്വേഷണസംഘത്തിന് തെളിവ് ലഭിച്ചത്. ആശുപത്രിയിലെ സി സി ടി വി ദൃശ്യങ്ങള്‍ പൂര്‍ണമായും പൊലീസ് ശേഖരിച്ചിട്ടുണ്ട്. കൃത്യത്തിനു ശേഷം പ്രതികള്‍ രക്ഷപ്പെടുന്ന സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു. പ്രതികള്‍ അവരുടെ മൊബൈല്‍ ഫോണുകള്‍ പലയിടത്തായി ഉപേക്ഷിച്ചതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
16-ാം തിയതിയാണ് സുബൈര്‍ കൊല്ലപ്പെടുന്നത്. 17-ാം തിയ്യതി രാവിലെയാണ് സുബൈറിന്റെ പോസ്റ്റ്‌മോര്‍ട്ടം നടന്നത്. ഈ സമയത്ത് രാവിലെ ഒമ്പത് മണിയോടെയാണ് പ്രതികള്‍ ജില്ലാ ആശുപത്രി പരിസരത്ത് ഉണ്ടായിരുന്നത്. അതേ ദിവസം ഉച്ചക്ക് ഒരു മണിയോടെയാണ് ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ ശ്രീനിവാസന്റെ കൊലപാതകം ഉണ്ടായത്.
Discussion about this post