പാലക്കാട്: ആർ എസ് എസ് നേതാവ് ശ്രീനിവാസൻ വധക്കേസിൽ ആയുധങ്ങൾ കൊണ്ടുപോയ കാർ കണ്ടെത്തി. പട്ടാമ്പി സ്വദേശി നാസറിന്റെ ഉടമസ്ഥതയിലുള്ളതാണ് കാർ. നാസറിന്റെ ബന്ധുവീടിനു പിറകിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. അതേസമയം, കാർ വാടകയ്ക്കെടുത്ത് ഓടിച്ച മുഖ്യപ്രതിയെ ഇതുവരെ പിടികൂടാനായിട്ടില്ല.

പാലക്കാട് ബിജെപി ജില്ലാ കമ്മിറ്റി ഓഫിസിനു മുന്നിലൂടെ ആയുധങ്ങൾ കൊണ്ടുവന്ന കാറാണിത്. കാറിന്റെ ദൃശ്യങ്ങൾ നേരത്തേതന്നെ പുറത്തുവരികയും ഉടമയെ തിരിച്ചറിയുകയും ചെയ്തിരുന്നു. എന്നാൽ കാർ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഉടമയുടെ ബന്ധു വീടിനു പിന്നിൽ കാർ ഒളിപ്പിച്ചനിലയിൽ കണ്ടെത്തിയത്.

കാർ വാടകയ്ക്ക് എടുത്തതും ഓടിച്ചതും കേസിലെ മുഖ്യപ്രതിയാണ്. ഇയാളെ ഇതുവരെ പിടികൂടാനായിട്ടില്ല. ഇയാൾക്കായി തിരച്ചിൽ വിപുലമാക്കിയെന്ന് പോലീസ്. അഞ്ച് വാളുകളാണ് കൊലയാളി സംഘം ഈ കാറിൽനിന്ന് എടുത്തിരുന്നത്. അതുകൊണ്ടുതന്നെ കേസിൽ നിർണായകമാണ് ഈ കാറെന്നു പൊലീസ് പറഞ്ഞു.
Discussion about this post