കൊച്ചി: ഫ്ലാറ്റിൽനിന്ന് കഞ്ചാവ് പിടികൂടിയ കേസിൽ റാപ്പർ വേടന് സ്റ്റേഷൻ ജാമ്യം. വേടനെ കൂടാതെ എട്ട് സുഹൃത്തുക്കൾക്കും ജാമ്യം അനുവദിച്ചു. എന്നാൽ മാലയിലെ ലോക്കറ്റ് പുലിപ്പല്ലാണെന്ന സ്ഥിരീകരണം വന്നതോടെ വേടനെ വനംവകുപ്പ് കസ്റ്റഡിയിലെടുത്തിരിക്കുകയാണ്. ഈ കേസിൽ വേടനെ കോടനാട്ടേക്ക് കൊണ്ടുപോയി.
കോടതിയിൽ ഹാജരാക്കും. ഇന്ന് രാവിലെ 11 മണിയോടെയാണ്, ലഹരിവസ്തുക്കൾ ഉണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് വേടന്റെ ഫ്ലാറ്റിൽ പൊലീസ് പരിശോധന നടത്തിയത്. പരിശോധനയിൽ ആറ് ഗ്രാം കഞ്ചാവും ഒമ്പതര ലക്ഷം രൂപയും ആയുധങ്ങളും കണ്ടെത്തി. ലഹരി ഉപയോഗിച്ചിട്ടുണ്ടെന്ന് വേടന്‍ സമ്മതിച്ചതായി പൊലീസ് പറഞ്ഞു. തുടർന്നാണ് വേടന്റെയും ഒപ്പമുണ്ടായിരുന്ന എട്ട് സുഹൃത്തുക്കളുടേയും അറസ്റ്റ് രേഖപ്പെടുത്തിയത്. അതിനിടെ, വേടന്‍ ധരിച്ച മാലയിലെ ലോക്കറ്റ് പുലിപല്ല് ആണെന്ന സംശയമുയരുകയായിരുന്നു. പരിശോധനയില്‍ ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു.
എന്നാൽ ഇത് തമിഴ്നാട്ടിൽ നിന്ന് കൊണ്ടുവന്നതാണെന്നും തനിക്കൊരു സുഹൃത്ത് നൽകിയതാണെന്നും വേടൻ മൊഴി നൽകി. തുടർന്നാണ് വനംവകുപ്പ് വേടനെ കസ്റ്റഡിയിലെടുത്തത്. അതേസമയം, ഫ്ലാറ്റിൽ നിന്നും ആയുധങ്ങൾ കണ്ടെടുത്തതിൽ കേസെടുക്കില്ല. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ഇടുക്കിയില്‍ നടക്കേണ്ട സര്‍ക്കാരിന്റെ വാര്‍ഷിക പരിപാടിയില്‍ നിന്ന് വേടന്‍റെ സെഷൻ സംഘാടകര്‍ റദ്ദാക്കി.
Discussion about this post