ഒരിക്കൽ പ്രവാചകൻ്റെ വീട്ടിലേക്ക് ഒരു സ്ത്രീ തൻ്റെ രണ്ട് കുഞ്ഞുങ്ങളുമായി വന്നു.
പ്രവാചക പത്നി ആഇശ(റ) യായിരുന്നു വീട്ടിലുണ്ടായിരുന്നത്. ദിവസങ്ങളോളമായി ഞാനും കുഞ്ഞും പട്ടിണിയിലാണ്. കഴിക്കാനെന്തെങ്കിലും തരണമെന്ന് ആ സ്ത്രീ പറഞ്ഞു.
പ്രവാചകൻ്റെ വീട്ടിൽ ആകെ ഉണ്ടായിരുന്നത് ഏതാനും ഈന്തപ്പഴങ്ങൾ മാത്രമായിരുന്നു.
ആഇശ(റ) അതെടുത്ത് അവർക്ക് നൽകി. സ്ത്രീ ഒരു ഈന്തപ്പഴമെടുത്ത് ബാക്കിയുള്ളത് തൻ്റെ കുഞ്ഞുങ്ങൾക്ക് വീതിച്ചു നൽകി. കഠിനമായ വിശപ്പിനാൽ കുട്ടികൾ ആർത്തിയോടെ അതെല്ലാം കഴിച്ചു വീണ്ടും ഉമ്മയിലേക്ക് കൈ നീട്ടി. തനിക്ക് കഴിക്കാൻ വെച്ചിരുന്ന ആ ഈന്തപ്പഴവും ഉമ്മ കുഞ്ഞുങ്ങൾക്ക് നൽകി. ഉമ്മ കുട്ടികളോട് കാണിച്ച കലർപ്പില്ലാത്ത കാരുണ്യം സങ്കടത്തോടെ ആഇശ (റ)നോക്കി നിന്നു.
അവർ പിരിഞ്ഞു പോയി അൽപം കഴിഞ്ഞപ്പോൾ പ്രവാചകൻ വീട്ടിലേക്ക് വന്നു.
ഉണ്ടായ സംഭവം ബീവി പ്രവാചകനോട് വിശദീകരിച്ചു. ആഇശ(റ)യുടെ സംസാരം ശ്രദ്ധിച്ചു കേട്ട പ്രവാചകൻ ഭാര്യയോട് പറഞ്ഞു. ആ സ്ത്രീ തൻ്റെ കുട്ടികളോട് കാണിച്ച സ്നേഹം നിന്നെ അദ്ഭുതപ്പെടുത്തിയില്ലെ.? തീർച്ചയായും ആഇശ(റ) പറഞ്ഞു.
അപ്പോൾ പ്രവാചകൻ പറഞ്ഞു:
‘ഇതിനേക്കാൾ വലിയ കാരുണ്യമാണ് അല്ലാഹു തൻ്റെ അടിമകളോട് കാണിക്കുന്നത്. അവൻ്റെ കാരുണ്യത്തിൻ്റെ നൂറിൽ ഒരു ഭാഗം മാത്രമാണ് ഭൂമിയിലേക്കിറക്കിയത്. അവയിൽ നിന്നാണ് ഭൂമിയിലെ മുഴുവൻ ജീവികളും പരസ്പരം കാരുണ്യം കാണിക്കുന്നത്.’
നബി (സ്വ) പറയുന്നു,
‘അല്ലാഹുവിന് 100 റഹ്മത്ത് ഉണ്ട്, അതില്‍ ഒരു റഹ്മത്ത് മാത്രമാണ് അവന്‍ ഇഹലോകത്തേക്ക് ഇറക്കിയത്, ആ കാരുണ്യം കൊണ്ടാണ് മനുഷ്യരും ജിന്നുകളും മൃഗങ്ങളുമെല്ലാം പരസ്പരം കരുണ ചെയ്യുന്നത്. ബാക്കി 99 കാരുണ്യവും തന്റെ അടിമകള്‍ക്ക് അന്ത്യനാളില്‍ കരുണ ചെയ്യാനായി അല്ലാഹു നീട്ടി വെച്ചിരിക്കുകയാണ്.’
അല്ലാഹു പ്രത്യേകമായി കരുണ ചെയ്യാൻ നീക്കി വെച്ച പത്ത് ദിനങ്ങൾ ഇന്നത്തെ സൂര്യാസ്തമയത്തോടെ അവസാനിക്കുകയാണ്. അല്ലാഹുവിൻ്റെ കാരുണ്യം കൊണ്ട് വിജയിച്ചവരാകാൻ പ്രത്യേകം പ്രാർത്ഥിക്കേണ്ട അവസാന സമയമാണിത്. നാഥൻ നമ്മെ വിജയികളിൽ ഉൾപ്പെടുത്തട്ടെ…
Discussion about this post