ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൂന്ന് ദിവസത്തെ യൂറോപ്യൻ പര്യടനത്തിന് നാളെ തുടക്കം. മേയ് രണ്ടിന് യൂറോപ്പ് സന്ദർശനത്തിനെത്തുന്ന പ്രധാനമന്ത്രി മോദി ഉന്നത നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. ഏഴ് രാജ്യങ്ങളിൽ നിന്നുള്ള എട്ട് ലോക നേതാക്കളെയാണ് അദ്ദേഹം മുഖാമുഖം കാണുക. ഇതിന് പുറമേ ആഗോള വ്യവസായ പ്രമുഖരെയും ഇന്ത്യൻ പ്രവാസികളെയും അദ്ദേഹം കാണും. ജർമ്മനി, ഡെൻമാർക്ക്, ഫ്രാൻസ് തുടങ്ങി മൂന്ന് രാജ്യങ്ങളിലാണ് സന്ദർശനം. റഷ്യ – യുക്രയിൻ യുദ്ധം യൂറോപ്പിന്റെ അന്തരീക്ഷത്തെ ചൂടുപിടിപ്പിച്ച അവസ്ഥയിൽ മോദിയുടെ സന്ദർശനത്തിന് പ്രത്യേകതകൾ ഏറെയുണ്ട്.
ആറാമത് ഇന്ത്യ ജർമ്മനി ഇന്റർ ഗവൺമെന്റ് കൺസൾട്ടേഷനിൽ പങ്കെടുക്കുന്നതിനാണ് പ്രധാനമന്ത്രി മോദി ജർമ്മനിയിൽ എത്തുന്നത്. ജർമ്മൻ ചാൻസലർ ഒലാഫ് ഷോൾസുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. ഒലാഫ് ഷോൾസ് ജർമ്മൻ ചാൻസലറായി സ്ഥാനമേറ്റതിന് ശേഷമുള്ള ഇരുനേതാക്കളുടെയും ആദ്യ കൂടിക്കാഴ്ചയാണിത്. ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവൽ മാക്രോണുമായി പാരീസിൽ വച്ച് മോദി ചർച്ച നടത്തും. യുക്രെയ്നിൽ നടക്കുന്ന സംഘർഷം നേതാക്കളുടെ മീറ്റിംഗിൽ പ്രധാന വിഷയമാവുമെന്നാണ് അറിയുന്നത്. ഇതിന് പുറമേ 50 ആഗോള വ്യവസായ പ്രമുഖരുമായി ആശയവിനിമയം നടത്തും. പ്രധാനമന്ത്രിയുടെ യൂറോപ്പ് സന്ദർശനത്തിൽ ജർമ്മനിയിലും ഡെൻമാർക്കിലും ഒരു രാത്രി വീതവും വിമാനയാത്രയിൽ രണ്ട് രാത്രിയും മോദി ചെലവഴിക്കും.
Discussion about this post