മലപ്പുറം: പെരിന്തല്‍മണ്ണയില്‍ പ്രവാസിയെ മര്‍ദിച്ച് കൊലപ്പെടുത്തിയ സംഘത്തിലെ പ്രധാന പ്രതിയെ തിരിച്ചറിഞ്ഞതായി പൊലീസ്. യഹിയ എന്നയാളാണ് അക്രമി സംഘത്തിലെ പ്രധാനിയെന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം.
കൊല്ലപ്പെട്ട പ്രവാസി അബ്ദുള്‍ ജലീലിനെ ഇയാള്‍ തന്നെയാണ് ആശുപത്രിയിലെത്തിച്ചതെന്നും പൊലീസ് പറയുന്നു. കൊലപാതകത്തിന് പിന്നില്‍ സ്വര്‍ണക്കടത്ത് സംഘമാണെന്ന് തന്നെയാണ് പൊലീസ് ഉറപ്പിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് 3 പേരെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.
ഈ മാസം 15നാണ് ജലീല്‍ നെടുമ്പാശേരിയിലെത്തിയത്. വിമാനത്താവളത്തില്‍ എത്തിയെന്നും വീട്ടിലേക്ക് വരാന്‍ വൈകുമെന്നും ഫോണില്‍ വിളിച്ചറിയിച്ചിരുന്നു. പിന്നീട് ജലീലിനെക്കുറിച്ച് യാതൊരു വിവരവും ലഭിക്കാതെ വന്നതോടെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
വിദേശത്ത് നിന്നും എത്തിയ ഇയാളെ കഴിഞ്ഞ ദിവസമാണ് പരിക്കുകളോടെ ആശുപത്രിയിൽ പ്രവേധിപ്പിച്ചത്. ഗുരുതര പരിക്കുകളോടെയായിരുന്നു അജ്ഞാതർ പെരിന്തൽമണ്ണ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ജലീലിന്റെ ശരീരത്തില്‍ മര്‍ദനമേറ്റത്തിന്റെ പാടുകളുണ്ടായിരുന്നുവെന്ന് സുഹൃത്തുക്കളും സാക്ഷ്യപ്പെടുത്തിയിരുന്നു. ജലീലിന്റെ തലച്ചോറിനും വൃക്കകള്‍ക്കും ഹൃദയത്തിനും മര്‍ദനത്തില്‍ ഗുരുതരമായി പരുക്കേറ്റിരുന്നു.
Discussion about this post