തൃശൂർ: മഴ കാരണം മാറ്റി വച്ച തൃശൂർ പൂരം വെടിക്കെട്ട് നടന്നു. ഉച്ചയ്ക്ക് 2 മണിയോടെയായിരുന്നു വെടിക്കെട്ട് ആരംഭിച്ചത്. കാലാവസ്ഥ അനുകൂലമായ സാഹചര്യത്തിലാണ് വെടിക്കെട്ട് നടന്നത്. തൃശൂർ സ്വരാജ് റൗണ്ടിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുകയും റൗണ്ടിലേക്ക് വഴികൾ അടച്ചിരുന്നു.
മഴ കാരണം 3 തവണയായിരുന്നു വെടിക്കെട്ട് മാറ്റിവച്ചത്. ഇന്ന് ഉച്ചക്ക് ഒരു മണിക്കും ഒന്നരയ്ക്കും ഇടയ്ക്കാണ് വെടിക്കെട്ട് തീരുമാനിച്ചിരുന്നത്. ഇതിനായുള്ള ഒരുക്കങ്ങളൊക്കെ പൂർത്തിയായിരുന്നുവെങ്കിലും വീണ്ടും മഴ പെയ്തിരിന്നു. ചാറ്റൽ മഴയായി ആരംഭിച്ചെങ്കിലും പിന്നീട് മഴ ശക്തി പ്രാപിക്കുകയായിരുന്നു.
4 മണി എന്നായിരുന്നു ആദ്യം നിശ്ചയിച്ചിരുന്ന സമയം. മന്ത്രി കെ രാജന്റെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിലാണ് വെടിക്കെട്ട് ഉച്ചയ്ക്ക് നടത്താനുള്ള തീരുമാനം കൈക്കൊണ്ടത്. ദേവസ്വങ്ങളും ജില്ലാ ഭരണകൂടവും തമ്മിൽ ധാരണയായിട്ടുണ്ട്.
ഈ മാസം 11 നായിരുന്നു തൃശൂർ പൂരം. കനത്ത മഴയെത്തുടർന്നാണ് 11 ന് പുലർച്ചെ നടക്കേണ്ട വെടിക്കെട്ട് മാറ്റി വയ്ക്കുകയായിരുന്നു. പൂരം നാളിൽ പുലർച്ച മൂന്നിന് നടക്കേണ്ട വെടിക്കെട്ടാണ് പലതവണ മാറ്റിവച്ചത്. പകൽപ്പൂരം കഴിഞ്ഞ് അന്ന് രാത്രി പൊട്ടിക്കാനായിരുന്നു ആദ്യ തീരുമാനം. അന്നും മഴ പെയ്തതോടെ അടുത്ത ദിവസത്തേക്ക് തീരുമാനിച്ചു. ഇതും മാറ്റിവെക്കുകയായിരുന്നു
Discussion about this post